കൊച്ചി: കായിക മന്ത്രി ജയരാജനും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ അഞ്ജുബേബി ജോര്‍ജും തമ്മിലുള്ള കലഹം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. അഞ്ജുവിനെതിരേ പുതിയ തെളിവുകള്‍ പുറത്തുവിട്ടുകൊണ്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്തുവന്നു. അന്താരാഷ്ട്ര ലെവലില്‍ പ്രശസ്തിയാര്‍ജിച്ച താന്‍ വെറും 40,000 രൂപ വിമാന ടിക്കറ്റ് വാങ്ങിയതിനെ വമ്ബന്‍ അഴിമതിയാക്കരുത് എന്നുപറഞ്ഞ് ആരോപണങ്ങളുടെ മുന ചെറുതാക്കാന്‍ അഞ്ജു ബോബി ജോര്‍ജ് നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോകില്ല എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിമാനക്കൂലി ഈടാക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ട് വെറും ഒരാഴ്ചയേ ആയുള്ളൂ. എന്നിട്ടും 40,000 രൂപ കൈപ്പറ്റിയെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ നാലുതവണ മാത്രമേ ഓഫീസില്‍ വന്നുള്ളൂ എങ്കില്‍ അതില്‍ ഒരുതവണത്തെ യാത്ര മനോരമയുടെ ആവശ്യത്തിനായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനേക്കാള്‍ പ്രധാനം ചുമതലയേറ്റ ഉടന്‍തന്നെ ഞാനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തില്‍ അഞ്ജു ചെയര്‍മാനായ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് യാതൊരു യോഗ്യതകളും ഇല്ലാത്ത സഹോദരനെ സ്പോര്‍ട്സ് കൗണ്‍സിലില്‍ തിരുകി കയറ്റിയതാണ്. ഈ വിഷയത്തില്‍ അഞ്ജു നടത്തുന്ന എല്ലാ അവകാശ വാദങ്ങളും തെറ്റാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തു. സഹോദരന് എത്ര രൂപ ശമ്ബളം നല്‍കും എന്ന കാര്യത്തില്‍ മാത്രം വ്യക്തതയില്ല. സര്‍ക്കാരിന്റെ നിയമന ഉത്തരവില്‍പ്പോലും ഈ അവ്യക്തതയുണ്ടെന്നതാണ് വിചിത്രം. എന്നാല്‍ സമാന തസ്തികകളില്‍ എതാണ്ട് 80,000 രൂപയാണ് ശമ്ബളമെന്നതിനാലാണ് ഇങ്ങനെ ഒരു വാദം ഉയര്‍ന്നുവന്നത്. അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിന് സ്പോര്‍ട്സ് കൗണ്‍സിലില്‍ അസി. സെക്രട്ടറി (ടെക്നിക്കല്‍) തസ്തികയിലാണ് നിയമനം നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന മാര്‍ച്ച് നാലിനാണ് അജിത്തിനെ നിയമിച്ച് ഉത്തരവിറക്കിയത്. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്നേ ജോലിയില്‍ പ്രവേശിച്ചു. ഇയാളുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിനും മുമ്ബായിരുന്നു നിയമനം. ഒരുവര്‍ഷംമുമ്ബ് ഇതേ തസ്തികയിലേക്ക് അജിത് അപേക്ഷിച്ചിരുന്നു. എന്നാല്‍, അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് അജിത്തിന് മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തി അപേക്ഷ തള്ളുകയായിരുന്നു. അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റായി ചുമതലയേറ്റതോടെ വീണ്ടും നിയമന നടപടി തുടങ്ങി. ഈ വിവാദത്തിലെ ഏറ്റവും ശ്രദ്ധേയമായ വിഷയം അജിത് മാര്‍ക്കോസിനെ നിയമിച്ചിരിക്കുന്ന തസ്തികയ്ക്ക് അത്യാവശ്യമായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന നാലു യോഗ്യതകളും അജിത്തിന് ഇല്ല എന്നതാണ്. അസി. സെക്രട്ടറി (ടെക്നിക്കല്‍) തസ്തികയ്ക്ക് സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ മാസ്റ്റര്‍ ബിരുദവും എന്‍ഐഎസ് ഡിപ്ളോമയും വേണം. ഒപ്പം ഇന്ത്യയെ പ്രതിനിധാനം ചെയ്ത് അന്താരാഷ്ട്രമത്സരങ്ങളില്‍ പങ്കെടുക്കുകയും മുന്‍ അന്താരാഷ്ട്ര പരിശീലകനോ ഫിസിക്കല്‍ എജുക്കേഷന്‍ മേഖലയിലെ വിദഗ്ധനോ ആയിരിക്കുകയും വേണം. ഡെപ്യൂട്ടേഷന്‍ വഴിയോ നേരിട്ടുള്ള നിയമനം വഴിയോ നികത്തേണ്ടതാണ് തസ്തികയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ നാല് യോഗ്യതകളും ഒരുമിച്ച് ഉണ്ടാകുന്ന ഒരാളെ കണ്ടെത്തുക ഒരുപക്ഷേ പ്രയാസമായിരിക്കാം. ഏന്നാല്‍ ഇതിലൊന്നെങ്കിലും ആവശ്യമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: