കൊച്ചി: പ്രശസ്ത ചലച്ചിത്രനടൻ ജിഷ്ണു അന്തരിച്ചു. ഇന്ന് രാവിലെ 8.15ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പഴയകാല നടനായിരുന്ന രാഘവന്‍റെ മകനാണ്. ധന്യ രാജൻ ആണ് ഭാര്യ. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.
കിളിപ്പാട്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായാണ് ജിഷ്ണു ചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചത്. കമൽ സംവിധാനം ചെയത് നമ്മൾ ആയിരുന്നു ഏറ്റവും ശ്രദ്ധേയമായ സിനിമ. ചൂണ്ട, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ടൂ വീലർ, ഫ്രീഡം, നേരറിയാൻ സി.ബി.ഐ, പൗരൻ, പറയാം, ചക്കരമുത്ത്, നിദ്ര, ഓർഡിനറി, ഉസ്താദ് ഹോട്ടൽ തുടങ്ങി 25ഓളം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റബേക്ക ഉതുപ്പ് കിഴക്കേമല ആയിരുന്നു അവസാനചിത്രം. തമിഴിൽ മിസ്സിസ് രാഘവൻ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. നാല് സിനിമകൾ റിലീസ് ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.
മാർച്ച് 5 തീയതി നില വഷളായതിനെ തുടർന്ന് എറണാകുളം അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഐ.സി.യു.ൽ പ്രവേശിപ്പിച്ചു .ജിഷ്ണുവിനു അപകടം സംഭവിച്ചതായി ആശുപത്രിയിൽ നിന്ന് പല അഭ്യൂഹങ്ങളും പുറത്ത് വിട്ടിരുന്നു. ഇതിനെല്ലാം ഫെയ്‌സ് ബുക്കിലൂടെ നടൻ മറുപടിയും നൽകി. വളരെ നാളായി കാൻസർ ചികിത്സയിലായിരുന്ന ജിഷ്ണു ഇരിടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തുന്നതായി ഫേസ്ബൂക്കിൽ കുറിച്ചിരുന്നു.കാൻസർ രോഗത്തെ തുടർന്ന് ഒരു പ്രമുഖ ആശുപത്രിയിൽ ജിഷ്ണു ഗുരുതരവസ്ഥയിലാണെന്ന് പലപ്പോഴും വാർത്ത വരുമായിരുന്നു.
എന്നാൽ, വാർത്ത നിഷേധിച്ച് ജിഷ്ണുവിന്റെ ചില സുഹൃത്തുക്കളാണ് ആദ്യം രംഗത്തെത്തിയത്. അധികം വൈകാതെ താൻ സുരക്ഷിതനാണെന്നും ചികിത്സ പുരോഗമിക്കുന്നുവെന്നും ജിഷ്ണു തന്നെ ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് ഇട്ടു. ഇതിനിടെയിൽ രോഗം ഗുരുതരമായതും ജിഷ്ണു തന്നെ ഫെയ്‌സ് ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചു. ഇതിനിടെയാണ് നടന്റെ അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തുന്നത്.