തലശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ.എം. മാണിക്കും രാജിവയ്‌ക്കേണ്ടിവരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തലശ്ശേരിയില്‍ രാവിലെ 9.45 ഓടെ വോട്ട് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഭരണതുടര്‍ച്ച ഉണ്ടാകുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, ഇത്തവണ ഭരണത്തുടര്‍ച്ച ഉണ്ടാവില്ല എന്നു മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ എന്താവുമെന്ന് പറയാന്‍ തന്നെ കഴിയില്ല. ഏഴാം തീയതി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നാല്‍ ആദ്യം കെ.എം. മാണിക്ക് രാജിവയ്‌ക്കേണ്ടിവരും. അതു കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്കും രാജിവയ്‌ക്കേണ്ടിവരും. അരുവിക്കര ആവർത്തിക്കുമെന്നാണ് യു.ഡി.എഫുകാർ പറഞ്ഞു കൊണ്ടിരിക്കുന്നത്. ചക്ക വീണപ്പോൾ ചത്ത മുയലിനെപ്പോലെയാണ് അരുവിക്കരയിലെ യു.ഡി.എഫിന്‍റെ വിജയം. എല്ലായ്പ്പോഴും ചക്ക വീണ് മുയൽ ചാവുകയില്ല. അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ റിവ്യു പെറ്റീഷന്‍ നല്‍കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാരിന് ധൈര്യം ഇല്ലാത്തതെന്നു ചോദിച്ച അദ്ദേഹം, വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും പറഞ്ഞു.