മുംബൈ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ദസറയോടനുബന്ധിച്ച് മുംബൈയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ബീഫ് നിരോധിക്കുന്നതിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. എന്നാൽ ആദ്യം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ച് സിവിൽ കോഡ് നടപ്പാക്കുകയാണ് ചെയ്യേണ്ടത്.
ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന സംഭവമാണ് രാജ്യത്തിന്റെ യശസിന് കളങ്കം ചാർത്തിയത്. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താക്കറെ അഭിപ്രായപ്പെട്ടു.
ഞങ്ങൾ രാമക്ഷേത്രം നിർമിക്കും. പക്ഷേ വിഷയം ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ ബിജെപിക്ക് ഇക്കാര്യത്തിൽ ആത്മാർഥതയില്ലെന്നു വ്യക്തമാണ്. തങ്ങൾ ഇപ്പോഴും പഴയതുപോലെ കടുവകൾ തന്നെയാണെങ്കിലും കൂടെയുള്ളവർ ആട്ടിൻ കുട്ടികളായി മാറി. ബി ജെ പി യെ ഉദ്ദേശിച്ച് താക്കറെ പരിഹസിച്ചു.
അവശ്യ വസ്തുക്കളുടെ വില പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണ് ? വിലക്കയറ്റം തടയാനാകാത്ത സർക്കാർ എല്ലാ അർഥത്തിലും പരാജയമാണ്. താക്കറെ പറഞ്ഞു.
കൂടാതെ, പാക്കിസ്ഥാനിൽ കയറി ഭീകരരെ അവരുടെ മണ്ണിൽ വച്ചു തുരത്താൻ ബിജെപിയെ സേന വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്.