മാർച്ച് 4ന് യെമനിൽ നിന്ന് ഭീകരർ തട്ടിയെടുത്ത മലയാളി വൈദികൻ ഫോദർ ടോം ഉഴുന്നാലിനെ നാളെ ദുഃഖവെള്ളിയാഴ്ച ദിനത്തിൽ കുരിശിൽ തറച്ച് കൊല്ലുമെന്ന് ആശങ്ക. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദിനമായ ദുഃഖവെള്ളിയാഴ്ച അദ്ദേഹത്തെയും കുരിശിലേറ്റി വധിക്കാനുള്ള സാധ്യതയേറെയാണെന്നുമാണ് സോഷ്യൽ മീഡിയകളിൽ പടരുന്ന പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. സൗത്ത് ആഫ്രിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രാൻസിസ്‌കൻ സിസ്റ്റേർസ് സീസൻ ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഫേസ്‌ബുക്കിലിട്ടിട്ടുണ്ട്.
യെമനിലെ ഏദനിൽ വയോജനങ്ങൾക്കായുള്ള ഒരു വീട്ടിൽ നാല് ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തനിടെയാണ് ഫാദറിനെ ബന്ധിയാക്കിയിരിക്കുന്നത്. ഈ ആക്രമണത്തിൽ നാല് കന്യാസ്ത്രീകളടക്കമുള്ള 16 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ വൈദികനെ ഓർത്ത് ലോകം മുഴുവൻ ഇപ്പോൾ കണ്ണീർ വാർക്കുകയാണ്.വൈദികനെ തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്വം ഒരൊറ്റ ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിന് പുറകിൽ ഐസിസ് തന്നെയാണെന്നാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ സാക്ഷ്യപ്പെടുത്തിയിരുന്നത്. ബാംഗ്ലൂരിലെ സിലെസിയൻ ഓർഡറിലെ അംഗമാണ് ഫാദർ ടോം.
ഫാദർ ടോമിനെ യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി ഹോമിൽ നിന്നും തട്ടിക്കൊണ്ട് പോയിരിക്കുന്നത് ഐസിസാണെന്നും അദ്ദേഹത്തെ കടുത്ത രീതിയിൽ പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ദുഃഖവെള്ളിയാഴ്ച ദിനത്തിൽ കുരിശിലേറ്റി വധിക്കുമെന്നുമാണ് ഈ പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനാൽ ആ വൈദികന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്തുത പോസ്റ്റ് ആവശ്യപ്പെടുന്നു.
ഈ പോസ്ററ് പുറത്ത് വന്നതിനെ തുടർന്ന് ഇക്കാര്യം നിഷേധിച്ച് കൊണ്ട് ഫാദർ ടോമിന്റെ സിലെസിയൻ ഓർഡറിലെ അംഗങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ എവിടെയാണ് തടഞ്ഞ് വച്ചിരിക്കുന്നതെന്നോ അദ്ദേഹം ജീവിച്ചിരിക്കുന്നോ അതോ മരിച്ചുവോ എന്ന കാര്യങ്ങൾ പറയാൻ അവർക്ക് സാധിക്കുന്നുമില്ല.തങ്ങൾക്ക് ഫാദർ ടോമിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിലെസിയൻസ് ബാംഗ്ലൂർ പ്രൊവിൻസിലെ വക്താവായ ഫാദർ മാത്യൂ വാളർക്കോട്ട് പ്രതികരിച്ചിരിക്കുന്നത്. ആരും ഇതുവരെ കിഡ്നാപ്പിംഗിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതിരുന്നതിനാൽ ആരാണ് അദ്ദേഹത്തെ തട്ടിയെടുത്തിരിക്കുന്നതെന്നോ എന്താണ് അവരുടെ ലക്ഷ്യമെന്നോ തങ്ങൾക്കറിയില്ലെന്നും ഫാദർ മാത്യു പറയുന്നു.
ആക്രണം നടത്തിയതും ഫാദർ ടോമിനെ തട്ടിക്കൊണ്ടു പോയതും ഐസിസ് തന്നെയാണെന്നാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ സിസ്റ്റർ സിസിലി വെളിപ്പെടുത്തിയിരിക്കുന്നത്. അവിടെയുള്ള എല്ലാവരെയും ഐസിസുകാർ വധിച്ചിരുന്നുവെന്നും താൻ ഒരു വാതിലിന് പുറകിൽ മറഞ്ഞിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നുമാണ് ക്രിസ്ത്യൻ പോസ്റ്റിലെ റിപ്പോർട്ടിലൂടെ സിസിലി വെളിപ്പെടുത്തിയിരിക്കുന്നത്. ഭീകരർ മരത്തിൽ കെട്ടിയിട്ട് ഓരോരുത്തരെയായി തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് സിസ്റ്റർ പറയുന്നത്. അവിടെ അഞ്ച് കന്യാസ്ത്രീകളുണ്ടെന്ന് സൂചന ലഭിച്ച ഭീകരർ തനിക്ക് വേണ്ടി എല്ലായിടത്തും പരതിയിരുന്നുവെന്നും എന്നാൽ ഭാഗ്യത്തിന് തനിക്ക് രക്ഷപ്പെടാൻ സാധിച്ചുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തി.