ഏറ്റുമാനൂര്‍: വഴിയിൽ മാർഗതടസം ഉണ്ടാക്കിയെന്നാരോപിച്ച് കല്യാണ വീട്ടുകാരും മരണവീട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്.കോട്ടയം ഏറ്റുമാനൂരിന് സമീപം പേരൂരാണ് സംഭവം. മരണ വീട്ടില്‍ എത്തിയവര്‍ സമീപ വീട്ടിലെ കല്യാണ വാഹനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്‌ടിച്ചുവെന്നാരോപിച്ച് തുടങ്ങിയ തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു. ചെറുവാണ്ടൂരിലെ ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണ ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി പോകുകയായിരുന്നവരുടെ വാഹനത്തിന് മരണാനന്തര ചടങ്ങിന് എത്തിയവര്‍ മാര്‍ഗം തടസം സൃഷ്‌ടിച്ചുവെന്നാണ് ആരോപണം. വീടിനു മുന്നിലുള്ള വഴിയില്‍ കൂട്ടം കൂടി നിന്ന യുവാക്കളോട് മാറി നില്‍ക്കാന്‍ വിവാഹ പാര്‍ട്ടിയുടെ വാഹനത്തില്‍ ഉണ്ടായിരുന്ന യുവതി ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത്. പ്രദേശവാസികളായ തങ്ങളെ യുവതി കളിയാക്കിയെന്ന് ആരോപിച്ച് യുവാക്കള്‍ പ്രകോപിതരാകുകയും വാഹനത്തില്‍ ഉണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവം പോലീസില്‍ അറിയിച്ചവരെയും അക്രമി സംഘം മര്‍ദ്ദിച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇരുകൂട്ടരെയും ശാന്തരാക്കി. അതുകൊണ്ടും തീർന്നില്ല. അര്‍ദ്ധരാത്രിയോടെ കല്യാണ വീട്ടില്‍ എത്തിയ സംഘം വീണ്ടും അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷത്തില്‍ പരുക്കേറ്റ സ്‌ത്രീകളടക്കമുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ തലയ്‌ക്ക് അടിയേറ്റ മനോജ് എന്നയാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.