ബംഗലൂരു: ജീവിതത്തിലെ പ്രതിസന്ധികളിൽ തളർന്നു പോകുന്നവർ ഈ 22 കാരിയുടെ ജീവിതം അറിയണം. തിരക്കുപിടിച്ച ബംഗലൂരു ട്രാഫിക്കിനിടയില്‍ യെല്ലമ്മയെന്ന 22കാരി കണ്ടുമുട്ടുന്നവര്‍ക്ക് പ്രചോദനമാണ്. രണ്ട് വയസുള്ള കൈകുഞ്ഞുമായി ഈ 22കാരി സ്വപ്‌നത്തിലേക്കാണ് ഓട്ടോറിക്ഷ ഓടിക്കുന്നത്. ഐഎഎസ് നേടുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒറ്റക്കായി പോയൊരു പെണ്‍കുട്ടിയുടെ തീവ്രശ്രമമാണ് ഈ ബംഗലൂരുകാരി പെണ്‍കുട്ടിയുടെ ജീവിതം.
18-മത് വയസില്‍ ഒരു പൂക്കച്ചവടക്കാരനോടൊപ്പം വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിച്ച് അയച്ചതോടെ പഠനമെന്ന സ്വപ്‌നം തകര്‍ന്നു. എന്നാല്‍ ഒരു കുട്ടിയായതോടെ അയാൾ ഉപേക്ഷിച്ചു പോയി. ഭര്‍ത്താവിനോടും വിധിയോടും പോരാടിയാണ് യെല്ലമ്മ ഓട്ടോറിക്ഷ ഡ്രൈവറായത്. രണ്ടു വയസുള്ള ആണ്‍കുഞ്ഞിനെ പോറ്റുന്നതോടൊപ്പം ഐഎഎസിന് തയ്യാറെടുക്കാന്‍ രാവിലെ 6മുതല്‍ രാത്രി 8 വരെയാണ് ബംഗലൂരു നഗരത്തില്‍ ഓട്ടോയുമായി ഈ പെണ്‍കുട്ടി എത്തുന്നത്.
സ്ത്രീയായതിനാല്‍ ഓട്ടോറിക്ഷ വാടകയ്ക്ക് തരാന്‍ പലരും വിസമ്മതിച്ചു. ഒടുവില്‍ പ്രതിദിനം 130 രൂപ വാടകയ്ക്ക് ഒരാള്‍ ഓട്ടോറിക്ഷ നല്‍കി. എന്നാല്‍ ഓട്ടോസ്റ്റാന്റിലെ പുരുഷ ഡ്രൈവര്‍മാര്‍ യെല്ലമ്മയ്‌ക്കെതിരാണ്. തങ്ങളുടെ യാത്രക്കാരെ തട്ടിയെടുക്കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ തന്റെ കഥയറിയാവുന്ന യാത്രക്കാര്‍ മീറ്റര്‍ ചാര്‍ജിലും പത്തും ഇരുപതും രൂപ അധികം തന്ന് നന്നായി പഠിക്കണമെന്ന് പറയുമെന്നും യെല്ലെമ്മ പറയുന്നു. ചെലവുകള്‍ക്ക് ശേഷം പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങി സിവില്‍ സര്‍വ്വീസ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് പ്രതിസന്ധികളിൽ തളരാത്ത ഈ യുവതി. ഓട്ടോ ഓടിച്ച് ഈ യുവതി ദിവസവും 700-800 രൂപ സമ്പാദിക്കുന്നുണ്ട്.