കുന്നംകുളം: സ്‌ത്രീകള്‍ക്ക് മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ അയയ്‌ക്കുന്ന വാട്സ് ആപ് ഗ്രൂപ്പ് തലവനെ പോലീസ് പിടികൂടി. തലശേരി മുണ്ടേരി പടന്നോട്ട് ഖദീജ മന്‍സില്‍ പാറക്കാട്ട് വീട്ടില്‍ ഷെര്‍ഷാദി (20) നെയാണ് സി.ഐ. കൃഷ്‌ണദാസ് അറസ്‌റ്റുചെയ്‌തത്. 2015 ഒക്‌ടോബര്‍ 15ന് കുന്നംകുളം-തൃശൂര്‍ റോഡിലെ സ്വകാര്യ ആശുപത്രിയിലെ പാവറട്ടി സ്വദേശിനിയായ ട്യൂട്ടര്‍ നല്‍കിയ പരാതിയിലാണ് പച്ചമുളക് ഗ്രൂപ്പ് തലവനായ ഷെര്‍ഷാദിനെ പോലീസ് അറസ്‌റ്റുചെയ്‌തത്. ഇയാള്‍ മൈസൂരിലെ സ്‌റ്റേഷനറി കടയിലെ സെയില്‍സ്‌മാനായി ജോലി ചെയ്‌തുവരികയാണ്. സംഘത്തിലെ ബി. ടെക് എന്‍ജിനീയറിങ് വിദ്യാര്‍ഥിയില്‍നിന്നാണ് പോലീസിന് ഷെര്‍ഷാദിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. മൈസൂരിലെ സ്‌റ്റേഷനറി കടയിലെ സെയില്‍മാനായ ഷെര്‍ഷാദ് നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌ത് സ്‌ത്രീകള്‍ക്ക് അയച്ചുകൊടുത്ത് അവരെ വലയില്‍ വീഴ്‌ത്താനായിരുന്നു പച്ചമുളക് വാട്‌സാപ്പ് ഗ്രൂപ്പിന്റെ ശ്രമം.
വാട്‌സാപ്പു വഴി ആദ്യം ഹായ് സന്ദേശമാണ് ട്യൂട്ടറായ സ്‌ത്രീക്ക് ലഭിച്ചത്. സ്വാഭാവികമായ മറുപടിയും അയച്ചു. പിന്നീട് വാട്‌സാപ്പുമായി അശ്ലീല ചിത്രങ്ങള്‍ അയച്ചു തുടങ്ങി. ഇതിനിടെ ഗ്രൂപ്പില്‍നിന്ന് യുവാവിന്റെ നഗ്നചിത്രവും അയച്ചു. ഇതിനിടെ ഗള്‍ഫിലുള്ള ഭര്‍ത്താവ് നാട്ടില്‍ വന്നിരുന്നു. ഗള്‍ഫില്‍വച്ച് മരിച്ച ഭര്‍തൃസഹോദരന്റെ മൃതദേഹം നാട്ടില്‍ വരുന്ന ദിവസം മൊബൈല്‍ ഫോണിലേക്ക് ധാരാളം അശ്ലീല ചിത്രങ്ങള്‍ വന്നു. യാദൃശ്‌ചികമായി ഭര്‍ത്താവ് ട്യൂട്ടറായ ഭാര്യയുടെ മൊബൈല്‍ ഫോണെടുത്ത് നോക്കിയപ്പോഴാണ് അശ്ലീല ചിത്രങ്ങള്‍ കണ്ടത്. തുടര്‍ന്ന് ദമ്പതികള്‍ തൃശൂര്‍ എസ്.പി ക്ക് നേരിട്ട് പരാതി നല്‍കി. എസ്.പി. പരാതി കുന്നംകുളം പോലീസിന് കൈമാറി. സി.ഐ. കൃഷ്‌ണദാസും അഡീഷണല്‍ എസ്.ഐ. ദിനേശനും നടത്തിയ അന്വേഷണത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍പ്പെട്ട സന്ദേശമയച്ച ഫോണ്‍ നമ്പര്‍ പ്രകാരം ചാവക്കാട് സ്വദേശിയെ പോലീസ് ആദ്യം പിടികൂടി. പിന്നീട് യുവാവിന്റെ നഗ്നചിത്രം അയച്ചുകൊടുത്ത 15 കാരനെയും കരിക്കാടുള്ള മറ്റ് ചില യുവാക്കളെയും പോലീസ് പിടികൂടി. ഇവരില്‍നിന്നാണ് പച്ചമുളക് ഗ്രൂപ്പിന്റെ യഥാര്‍ഥ തലവനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: