തൃശൂര്‍: മുറിച്ചുനീക്കപ്പെട്ട കാലും വിട്ടൊഴിയാത്ത രോഗങ്ങളുമായി ജീവിതത്തോട് പൊരുതിയ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ നന്ദിനി സി. മേനോന്‍ (45) അന്തരിച്ചു. അമല ആശുപത്രിയില്‍ ഇന്നലെ ഡയാലിസിസിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പ്രവര്‍ത്തനം നിലച്ച വൃക്കകളും തകരാറിലായ ഹൃദയവും മുറിച്ചുനീക്കപ്പെട്ട കാലുമായി ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു തൃശൂര്‍ അയ്യന്തോള്‍ സ്വദേശിനി നന്ദിനി സി.മേനോന്‍. രോഗപീഡകളാല്‍ വലഞ്ഞിരുന്ന നന്ദിനിക്കു കാലടി സംസ്കൃത സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനമെടുത്തിരുന്നെങ്കിലും ജോലിക്കായി കാത്തുനില്‍ക്കാതെയാണ് നന്ദിനി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് ഓട്ടിസം ബാധിതനായ ഏകമകന്‍ യദുകൃഷ്ണന്‍.
ആരോഗ്യസ്ഥിതി അതീവ ദുഷ്കരമായ സമയത്തു പോലും സാമൂഹിക പ്രവര്‍ത്തനം അവസാനിപ്പിക്കാതിരുന്ന നന്ദിനി, തന്റെ കണ്ണുകള്‍ മരണാനന്തരം ദാനം ചെയ്തു. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ ‘കൊല്‍ക്കത്ത ക്രോമസോം’ ഉള്‍പ്പെടെ നാലു പ്രമുഖ കൃതികള്‍ നന്ദിനി മലയാളത്തിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്. വൃക്കരോഗികള്‍ക്കു സഹായമേകാന്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായും അഭിഭാഷകയായും അധ്യാപികയായും പ്രവര്‍ത്തിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഞായറാഴ്ച നടക്കും.
കാലടി സര്‍വകലാശാലയില്‍ അധ്യാപകനായിരിക്കെ മരിച്ച ഭര്‍ത്താവിന്റെ ജോലി ആശ്രിത നിയമനംവഴി ലഭിക്കാന്‍ നന്ദിനിക്ക് അര്‍ഹതയുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തഴയപ്പെട്ടു. നന്ദിനിയുടെയും മകന്റെയും ദയനീയ അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നന്ദിനിക്കു ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മാനുഷിക പരിഗണന നല്‍കി സാങ്കേതിക തടസങ്ങള്‍ മറികടക്കാന്‍ മന്ത്രിസഭ നിര്‍ദേശവും നല്‍കി. എന്നാല്‍, നടപടിക്രമം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പേ നന്ദിനിയെ മരണം കീഴ്പ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡയാലിസിസിനിടെ ഹൃദയാഘാതമുണ്ടായി. ആറു മണിയോടെ മരണം സംഭവിച്ചു. അമ്മ മരിച്ചതറിയാതെ തീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ അമ്മൂമ്മയ്ക്കൊപ്പം കാത്തിരുന്ന മകന്‍ യദുകൃഷ്ണന്‍ തീരാനൊമ്ബരമായി.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com