തൃപ്രയാർ: വിവാഹം കഴിക്കാമെന്നു പറഞ്ഞു യുവതിയെ പലയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ച പ്രതിശ്രുത വരനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ ചന്തപ്പടി പാട്ടത്തിപ്പറമ്പിൽ ആനന്ദൻ മകൻ ബ്രിജേഷാണ് (30) അറസ്റ്റിലായത്. പീഡിപ്പിച്ചതിനുശേഷം നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറി മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി. ഗുരുവായൂരിലുള്ള മാര്യേജ് ബ്യൂറോ വഴി 2016 ആഗസ്റ്റ് മാസത്തിലാണ് ബ്രിജേഷും അയ്യന്തോൾ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം തീരുമാനിച്ചിരുന്നത്. ഇതിനു ശേഷം ബ്രിജേഷ് യുവതിയെ സ്വാധീനിച്ച് ചന്തപ്പടിയിലുള്ള ഇയാളുടെ വീട്ടിലും എറണാകുളത്തുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനരംഗങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
എന്നാൽ വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവ് മറ്റൊരു വിവാഹത്തിനു ഒരുങ്ങുന്നതായി അറിഞ്ഞതിനെ തുടര്ന്നാണ് യുവതി വാടാനപ്പിള്ളി പൊലീസിൽ പരാതി നല്കിയത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി വാടാനപ്പിള്ളി പൊലീസിൽ പരാതി നല്കുകയായിരുന്നു. വലപ്പാട് സി. ഐ ആർ രതീഷ്കുമാർ, വാടാനപ്പിള്ളി എസ്. ഐ അഭിലാഷ് കുമാർ, സീനിയർ സി.പി.ഒമാരായ ബാബു, ബിജു, സാന്റോ, സി.പി.ഒ റഷീദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.