ബാലരാമപുരം: അഞ്ജു കാത്തിരിക്കുന്നു, അച്ഛനെ അവസാനമായി ഒരു നോക്കു കാണാൻ. ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുെട മൃതദേഹത്തിനായുള്ള ഭാര്യയുടെയും മക്കളുടെയും കാത്തിരിപ്പ് നീളുന്നു. ബാലരാമപുരം, ഐത്തിയൂര്‍, പുന്നവിളവീട്ടില്‍ അഗസ്റ്റിനാണ് (50) സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചത്. രണ്ടുമാസത്തോളമായിട്ടും മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
രണ്ടര വര്‍ഷം മുമ്പ് മൂത്തമകള്‍ ചിഞ്ജുവിന്റെ വിവാഹച്ചെലവുകള്‍ക്കായി അഗസ്റ്റിന്‍ കിടപ്പാടമായ എട്ടു സെന്റ് ഭൂമി പണയം വെച്ച് ജില്ലാ സഹകരണ ബാങ്കില്‍ രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ കടം വീട്ടാനാണ് വീണ്ടും ഗള്‍ഫിലേക്ക് പോയത്. വായ്പ തിരിച്ചടക്കാത്തതിനാല്‍ വസ്തുവും വീടും ഇപ്പോള്‍ ജപ്തിയുടെ വക്കിലാണ്. ഇളയ മകള്‍ അഞ്ജുവിന്റെ പഠനവും മുടങ്ങി.
സൗദി അറേബ്യയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ൈഡ്രവര്‍ ആയിരുന്നു അഗസ്റ്റിന്‍.
പണിസാധനങ്ങളുമായി വാഹനത്തില്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ വാഹനം നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ രണ്ടിന് ആയിരുന്നു സംഭവം. പരിക്കേറ്റ അഗസ്റ്റിന്‍ . സപ്തംബര്‍ 14 ന് മരിച്ചു. മൃതദേഹം നാട്ടില്‍ എത്തിക്കുവാനായി ഭാര്യ ലീലയും മറ്റുബന്ധുക്കളും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല
ആലപ്പുഴയിലുള്ള സുഹൃത്ത് ബ്രഹ്മദാസ് വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചത്. അഗസ്റ്റിന്റെ ഇക്കാമയുടെയും പാസ്‌പോര്‍ട്ടിന്റെയും കലാവധി തീര്‍ന്നതിനാല്‍ ഒരു ലക്ഷം രൂപ നല്‍കിയാല്‍ മാത്രമെ മൃതദേഹം കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുകയുള്ളൂവെന്നാണ് തൊഴിലുടമയുടെ നിലപാട്. കൂടാതെ രണ്ടുലക്ഷം രൂപയുടെ മറ്റുചെലവുകളും വരും. ഇത്രയും രൂപ കണ്ടെത്തുവാനുള്ള മാര്‍ഗമൊന്നുമില്ലാതെ കുടുംബം കുഴങ്ങുകയാണ്.