ഡോക്‌ടര്‍, കാമുകി, ഭാര്യ തുടങ്ങി പലപല വേഷങ്ങളില്‍ ആളുകളെ വലയില്‍ വീഴ്‌ത്തി പണം തട്ടിയ യുവതിയും കൂട്ടാളികളും അറസ്‌റ്റിൽ. പാരിപ്പള്ളി പോലീസ് കഴിഞ്ഞദിവസം പിടികൂടിയ കൊട്ടിയം തഴുത്തല ഇബി മന്‍സിലില്‍ ഇബി ഇബ്രാഹിം എന്ന നിയ(32), കൂട്ടാളികളായ കിളിമാനൂര്‍ പാപ്പാല പുത്തന്‍വീട്ടില്‍ വിദ്യ(25), ഇടവ വെണ്‍കുളം ജി.ജി.എന്‍ മന്ദിരത്തില്‍ വിജയകുമാര്‍(58)എന്നിവരാണ് പിടിയിലായത്. പാരിപ്പള്ളി മടത്തറ റോഡിലെ വ്യാപാരസ്‌ഥാപന ഉടമയായ അബ്‌ദുള്‍കബീറിന്റെ പരാതിയിലാണ് ഇവര്‍ പിടിയിലായത്.
ഇബിക്ക് നേരത്തേ മോഷണക്കേസില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ്, പരവൂര്‍ സി.ഐ ഷെരീഫ്, പാരിപ്പള്ളി എസ്.ഐ: രാജേഷ്, എസ്.ഐ: വാമദേവന്‍, എ.എസ്.ഐ: ഷാജി, എ.സി.പി.ഒമാരായ സാബുലാല്‍, പ്രസന്നന്‍, നൗഷാദ് അഖിലേഷ്, വനിതാ സി.പി.ഒമാരായ ഷീജ, ശോഭകുമാരി, ആര്യ എന്നിവരാണു പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നലെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ഡോക്‌ടര്‍ ചമഞ്ഞ് നിയ അബ്‌ദുള്‍കബീറിനെ സമീപിച്ച് ബ്യൂട്ടിലേസര്‍ ട്രീറ്റ്‌മെന്റ് സ്‌ഥാപനം നടത്തുന്നതിനായി കെട്ടിടം ആവശ്യപ്പെടുകയും ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം നല്‍കുകയും ചെയ്‌തു. ലേസര്‍ മെഷീന്‍ സ്‌ഥാപിക്കാനായി പരാതിക്കാരനില്‍നിന്ന് എട്ടു ലക്ഷം രൂപയും നഴ്‌സെന്നു പരിചയപ്പെടുത്തിയ വിദ്യവഴി ഒരു ലക്ഷം രൂപയും കൈപ്പറ്റി. പണം ആവശ്യപ്പെട്ടാല്‍ മൂവരുമൊത്തുള്ള ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്നു യുവതികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അബ്‌ദുള്‍ കബീര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയിലാണു പ്രതികള്‍ വലയിലായത്.
കിളിമാനൂര്‍ സ്വദേശിയായ വിദ്യ ആദ്യവിവാഹം മറച്ചുവച്ച് മാവേലിക്കര സ്വദേശിയുമൊത്തു ജീവിക്കുന്നതിനിടെയാണു പിടിയിലാകുന്നത്. തന്റെ സൗന്ദര്യം കാണിച്ചു ആള്‍ക്കാരെ വലയിലാക്കുന്നതാണ് ഇബിയുടെ രീതി. പരാതിക്കാരന്റെ സുഹൃത്തും മൂന്നാം പ്രതിയുമായ വിജയനാണു തട്ടിപ്പ് ആസൂത്രണം ചെയ്‌തത്. ഇബിക്ക് തിരുവനന്തപുരം, കായംകുളം, കൊല്ലം, കോട്ടയം, ചാത്തന്നൂര്‍, വഞ്ചിയൂര്‍ സ്‌റ്റേഷനുകളില്‍ തട്ടിപ്പു കേസുകള്‍ നിലവിലുണ്ട്. വിദ്യ പേട്ട സ്‌റ്റേഷനിലെ മോഷണക്കേസില്‍ പ്രതിയാണ്. ജയിലില്‍വച്ചാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. ആഡംബരജീവിതം നയിച്ച നിയയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി പാസ് ബുക്കുകള്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടെടുത്തു.
സന്ദര്‍ഭത്തിനനുസരിച്ച് വേഷങ്ങള്‍ മാറിയാണ് തട്ടിപ്പ്. പത്താംക്ലാസില്‍ പഠിത്തം നിര്‍ത്തിയപ്പോള്‍ തന്നെ ഇബി തട്ടിപ്പിനിറങ്ങിയതായി പോലീസ് പറയുന്നു. തട്ടമിട്ട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ചമഞ്ഞു നിരവധി പേരില്‍ നിന്നു പണം പിരിച്ചു. എം.ബി.ബി.എസുകാരിയെന്നു പറഞ്ഞ് കെ.എസ്.യു.നേതാവിനെയും വലയില്‍ വീഴ്‌ത്തി. പരാതിക്കാരന്റെ സുഹൃത്തായിരുന്ന മൂന്നാം പ്രതി വിജയനാണു തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്.