കൊല്ലം തഴുതല നാഷ്ണല്‍ പബ്ലിക്ക് സ്‌കൂളിലെ അധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയില്‍ കാവ്യ ലാലിന്റെ (24) മരണത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാവ്യയുടെ അമ്മ ജീന നല്‍കിയ പരാതിയിലാണു കാവ്യ കാമുകന്‍ അബിന് അയച്ച മെസേജുകളും കൂടുതല്‍ വിവരങ്ങളും ഉള്‍പ്പെടുത്തിരിക്കുന്നത്. 2017 ആഗസ്റ്റ് 24നാണ് കാവ്യാ ലാലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പത്തരയോടെ പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്ത റെയിൽവേട്രാക്കിലാണ് ഛിന്നഭിന്നമായ നിലയിൽ കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറു വർഷമായി പ്രണയിച്ചിരുന്ന അബിൻ എന്ന യുവാവ് അവളെ ഒഴിവാക്കിയതിന്റെ സങ്കടത്തിലാണ് കാവ്യ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.കാവ്യ അബിനയച്ച വാട്ടസാപ്പ് മെസേജുകളാണു അമ്മ തെളിവായി നല്‍കിയിരിക്കുന്നത്. ഇതില്‍ ആവശ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലെ എന്നു കാവ്യ ചോദിക്കുന്നുണ്ട്. മെസഞ്ചറില്‍ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാര്‍ട്ട്‌സ് എല്ലാം കിടപ്പുണ്ട് എന്നും അഥവ ഞാന്‍ മരിച്ചാല്‍ എന്നെ വീട്ടില്‍ കൊണ്ടു പോയി ചെയ്തത് എല്ലാം ഞാന്‍ എഴുതിവച്ചിട്ടോ പോകു എന്നും കാവ്യ ആ സന്ദേശത്തില്‍ പറയുന്നു.
കാവ്യയുടെയും അബിന്റെയും ബന്ധം വീട്ടുകാര്‍ക്ക് അറിവുള്ളതായിരുന്നു.
സാമ്പത്തികമായി ഉയര്‍ന്ന അബിന്റെ കുടുംബം ഭീമമായ തുകയാണു സ്ത്രീധനം ചോദിച്ചതെന്ന് ഇവര്‍ പറയുന്നു. 101 പവനും ഒരു കാറും 10 ലക്ഷം രൂപയുമാണ് അബിന്റെ വീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇത്രയും പണം നൽകാനാകില്ലെന്ന് കാവ്യയുടെ വീട്ടുകാർ അറിയിച്ചതോടെയാണ് അബിൻ-കാവ്യാ ബന്ധത്തിൽ വിള്ളൽ വീണത്. 2017 ജൂലായ് 15 വരെ അബിൻ സ്ഥിരമായി കാവ്യയെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. അതിനുശേഷം ഫോൺ വഴി ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും അബിൻ ബ്ലോക്ക് ചെയ്യുകയായിരുന്നു.ജൂലൈ 25 ന് കാവ്യ അബിന്‍ പഠിക്കുന്ന എസ് എന്‍ഐടിയില്‍ എത്തിരുന്നു. എന്നാല്‍ ബന്ധം തുടരാന്‍ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞ് അബിന്‍ ഒഴിവാക്കുകയായിരുന്നു. ജൂലൈമാസം അവസാനം കാവ്യ വീണ്ടും അബിന്റെ വീട്ടില്‍ പോയി എങ്കിലും അബിന്‍ കാവ്യയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന് പറയുന്നു. നാട്ടുകാര്‍ കാണ്‍കേയായിരുന്നു ഈ സംഭവം. ഇനിതന്നെ ശല്യം ചെയ്യരുതെന്ന് പറഞ്ഞാണ് അബിൻ കാവ്യയെ അവിടെ നിന്നും തിരിച്ചയച്ചത്.
കാവ്യ ജീവനൊടുക്കിയതിന് പിന്നാലെ അബിൻ നാടുവിട്ടു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് അബിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്. കേസിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം. പ്രതിയെ സഹായിക്കുന്ന നിലപാടുകളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ആരോപണമുണ്ട്. കാവ്യാലാലിന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ കൊട്ടിയത്ത് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.