കൊച്ചി: വണ്ടിക്ക് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി കൊച്ചിയില്‍ ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ കയ്യാങ്കളി. തര്‍ക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ബസിനകത്ത് കയറി ജീവനക്കാരെ തല്ലി. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് ബസ് ജീവനക്കാരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളം രവിപുരത്ത് കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. അമൃത് എന്ന ബസ് തേവരയില്‍ വെച്ച് ഒരു ഓട്ടോറിക്ഷയുമായി ഉരസിയതോടെയാണ് സംഘർഷം ആരംഭിച്ചത്.ഇതേതുടർന്ന് ബസിനെ പിന്തുടര്‍ന്നെത്തിയ ആറ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ബസിനകത്തേക്ക് കയറുകയും ജീവനക്കാരെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയുമായിരുന്നു. ബസ് ഡ്രൈവര്‍ സുജിത്, ഹാരിസ്, സിജില്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കി. ബസിനുള്ളിലുണ്ടായിരുന്ന സി.സി.ടി.വിയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ചവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.