മാനസികാസ്വാസ്ഥ്യത്തിന് ചികിത്സക്ക് കൊണ്ടുവന്ന 13കാരിയെ ക്രൂരമായി മർദിച്ച് കത്തുന്ന മരക്കഷ്ണം വായിൽ കുത്തിയിറക്കി ക്രൂരത. ഛത്തിസ്ഗഢിലെ മഹാസമുന്ദ് ജില്ലയിലെ പതേരപാലി ഗ്രാമത്തിലെ ജയ് ഗുരുദേവ് മാനസ് ആശ്രമത്തിലാണ് സംഭവം. സംഭവത്തിൽ ആശ്രമമേധാവി രമേഷ് താക്കൂർ ഉൾപ്പെടെ മൂന്നുപേരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരി 24നാണ് ക്രൂരത നടന്നത്. ഫെബ്രുവരി 28ന് പെൺകുട്ടിയുടെ സഹോദരൻ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാനസികാസ്വാസ്ഥ്യത്തിന് മന്ത്രവാദ ചികിത്സക്ക് കൊണ്ടുവന്നതായിരുന്നു പെൺകുട്ടിയെ. “ഫെബ്രുവരി 24 ന്, മൂന്ന് ആശ്രമ പ്രവർത്തകർ – നരേഷ് പട്ടേൽ, ഭോജ്‌റാം സാഹു, രാകേഷ് ദിവാൻ – ഭോഗ് ചടങ്ങിൽ പങ്കെടുക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചതിന് ശേഷം വഴക്കുണ്ടാക്കിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. പ്രകോപിതരായ അവർ അവളെ പീഡിപ്പിക്കുകയും കത്തിച്ച മരത്തടി കൊണ്ട് അവളെ ആക്രമിക്കുകയും ചെയ്തു. അവർ അവളുടെ വായിൽ കത്തുന്ന കൽക്കരി ഇട്ടുവെന്നും സഹോദരൻ പറഞ്ഞു.
പ്രതികളായ മൂന്നുപേരും വ്യാഴാഴ്ച അറസ്റ്റിലായതായി സബ് ഡിവിഷനൽ പൊലീസ് ഓഫിസർ അജയ് ത്രിപാഠി പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു. മന്ത്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നതിനാൽ ആശ്രമം നിയമപരമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.