ഇന്ത്യയിലെ കേരളസംസ്ഥാനത്ത് 1966-ൽ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകകേസാണ് മാടത്തരുവി കേസ് എന്ന് അറിയപ്പെടുന്നത്. വിധവയായ മറിയക്കുട്ടി എന്ന സ്ത്രീയുടെ ജഡം ഇന്നത്തെ പത്തനംതിട്ട ജില്ലയിൽ റാന്നി അടുത്തുള്ള മാടത്തരുവിയിൽ 1966 ജൂൺ 16-ൻ കാണപ്പെട്ടതാണ് കേസിനു ആധാരം. ബെനഡിക്‌ട് ഓണംകുളം എന്ന സുറിയാനി കത്തോലിക്കാ പുരോഹിതനാണ് കുറ്റവാളി എന്ന ആരോപണമാണ് കേസിലേയ്ക്ക് വ്യാപകമായ മാധ്യമശ്രദ്ധയും ജനശ്രദ്ധയും ആകർഷിച്ചത്. കേരളം ചരിത്രത്തിൽ സമാനതകളില്ലാത്ത കേസാണ് മാടത്തരുവി കൊലക്കേസ്.
കൊല്ലവർഷം 1966 .പത്തനംതിട്ട റാന്നിക്കടുത്ത് മന്ദമരുതി എന്ന കൊച്ചു ഗ്രാമം. മന്ദമരുതിക്കടുത്ത് മാടത്തരുവിയിലെ തേയില തോട്ടത്തിൽ ഒരു സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്തയാണ് അന്ന് രാവിലെ ഉറക്കമുണർന്ന ഗ്രാമവാസികൾ കേട്ടത്. അഞ്ചുകുട്ടികളുടെ അമ്മയും വിധവയുമായ മറിയക്കുട്ടി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ അവർ ഗർഭിണിയും ആയിരുന്നു. സംഭവദിവസം ഒരു വൈദികനെ ആ പരിസരത്തു കണ്ടതായി പലരും പൊലീസിന് മൊഴി കൊടുത്തു. ഫാ. ബെനഡിക്‌ട് ഓണംകുളം എന്ന വൈദികനിലേക്ക് അന്വേഷണം നീണ്ടു.മറിയക്കുട്ടി അഞ്ചു മക്കളുള്ള വിധവയായ ഒരു സ്ത്രീയായിരുന്നു. മാടത്തരുവിയുടെ തീരത്ത് അക്കരെ ഒരു വനത്തിനഭിമുഖമായി ശവം മലർന്നു കിടന്നിരുന്നു. ചുറ്റും വീടുകളില്ലാതെ അവിടം ഒരു വിജനമായ പ്രദേശമായിരുന്നു. ഇട്ടിരുന്ന വസ്ത്രമായ ചട്ട ഒരു കൈയുടെ ഇടയിലായി കുടുങ്ങി കിടന്നിരുന്നു. മരിച്ച ശരീരത്തിന്റെ അരയ്ക്കു മുകൾഭാഗവും മാറിടവും നഗ്നമായിട്ടായിരുന്നു കിടന്നിരുന്നത്. ഒരു ചെവിയുടെ അറ്റത്തു നിന്ന് മറ്റേ ചെവിയുടെ അറ്റം വരെ കഴുത്തു മുറിച്ചിട്ടുണ്ടായിരുന്നു. ചങ്കത്തും അടിവയറിലും അനേക മുറിവുകളുമുണ്ടായിരുന്നു. ശരീരത്തിൽ ആഭരണവും ധരിച്ചിരുന്നു.
ശരീരത്തിന്റെ താഴെ ഭാഗമായി ഒരു ബെഡ്ഷീറ്റും സമീപത്ത് ഒരു കുടയുമുണ്ടായിരുന്നു. ശവം കിടന്നിരുന്ന സ്ഥലത്തിലെ വസ്തുവിന്റെ ഉടമസ്ഥനാണ് ആദ്യം മരിച്ചു കിടക്കുന്നതു കണ്ടത്. കേസ്, രാജ്യം മുഴുവനും വ്യാപിക്കുകയുമുണ്ടായി. പത്രങ്ങളും മാസികകളും മറിയക്കുട്ടി കൊലക്കേസിനെ സംബന്ധിച്ച വാർത്തകൾ വലിയ കോലാഹലത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ടുമിരുന്നു. മറിയക്കുട്ടി കൊലപാതകത്തെ മാടത്തരുവി അല്ലെങ്കിൽ മന്ദമാരുതി കേസെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
മറിയക്കുട്ടി മക്കളുമൊത്ത് അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ആലപ്പുഴ പട്ടണത്തിലുള്ള അവലൂക്കുന്നിലായിരുന്നു അവരുടെ ഭവനം. മൂന്നു പ്രാവിശ്യം അവർ വിവാഹിതയായിരുന്നു. മൂന്നാം വിവാഹത്തിലെ ഭർത്താവ് രോഗബാധിതനായി ശരീരം തളർന്നു പോയതുകൊണ്ട് അയാളെയും ഉപേക്ഷിച്ചിരുന്നു. പിന്നീട് മരിക്കുന്നവരെ അഞ്ചുവർഷത്തോളം കൂലിവേല ചെയ്തും വീടുകളിലെ പാത്രങ്ങൾ കഴുകിയും അവരുടെ അഞ്ചു മക്കളെയും അമ്മയെയും നോക്കി ജീവിച്ചു വന്നിരുന്നു. ഇളയ മകൻ ‘ജോയി’ അവർ മരിക്കുന്നതിനു രണ്ടു വർഷം മുമ്പ് ജനിച്ചതാണ്.പള്ളിയുമായി മൂന്നു മൈൽ ദൂരത്തിലായിരുന്നു മറിയക്കുട്ടി താമസിച്ചിരുന്നത്. ഇളയ കുട്ടി ഉണ്ടായ സമയത്തു തന്നെയാണ് അവരുടെ ഉപേക്ഷിച്ച മൂന്നാം ഭർത്താവ് മരിച്ചത്. മറിയക്കുട്ടി മരിക്കുന്ന തലേ ദിവസം ജൂൺ പതിനാലാം തിയതി അവർ വീട്ടിൽനിന്നു എവിടേക്കോ യാത്രപോയതായി അവരുടെ അമ്മയും പതിനാറു വയസുള്ള മകളും സാക്ഷി പറഞ്ഞിരുന്നു. അതിനുമുമ്പ് ജൂൺ നാലാം തിയതി മറിയക്കുട്ടിയും ഫാദർ ബെനഡിക്റ്റും തമ്മിൽ ചങ്ങനാശേരിയിൽ കണ്ടു മുട്ടിയിരുന്നു. അരമനയ്ക്ക് പുറത്തായി ഒരു ബുക്ക് ഡിപ്പോയുടെ ചുമതല ബെനെഡിക്റ്റാണ് വഹിച്ചിരുന്നത്. അവിടെ അദ്ദേഹത്തിന് ഒരു സ്വകാര്യ മുറിയുമുണ്ടായിരുന്നു.
ആലപ്പുഴയിൽ ചക്കരപ്പള്ളിയിൽ പള്ളിയുടെ വക പാവങ്ങൾക്കായുള്ള ഗോതമ്പും പാൽപ്പൊടിയും വിതരണം ചെയ്യുന്ന ചുമതല ഫാദർ ബെനഡിക്റ്റിനായിരുന്നു. മറിയക്കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യം ഈ പുരോഹിതനറിയാമായിരുന്നു. അവർക്കാവശ്യമുള്ളപ്പോഴെല്ലാം പള്ളിവക സാമ്പത്തിക സഹായങ്ങളും അച്ചൻ വഴി ചെയ്തുകൊണ്ടിരുന്നു. ആലപ്പുഴ പള്ളിയിലും ചങ്ങനാശേരിയിലും മന്ദമാരുതിയിലും ഫാദർ ബെനഡിക്റ്റ് സേവനം ചെയ്തിട്ടുള്ളതിനാൽ പോലീസ് അദ്ദേഹത്തെ സംശയിക്കുകയും ചെയ്തു.
ഒരു പുരോഹിതനും സ്ത്രീയുമായി ഒന്നിച്ചു കണ്ടവരായി മന്ദമാരുതിയിലുള്ളവരുടെ ദൃക്‌സാക്ഷി വിവരങ്ങളിലുണ്ടായിരുന്നു. മറിയക്കുട്ടിയുടെ ഇളയ പുത്രന്റെ പിതാവ് ഫാദർ ബെനഡിക്റ്റായിരുന്നുവെന്ന് ഊഹോപാഹങ്ങളും പകർന്നിരുന്നു. അതുമൂലം മറിയക്കുട്ടി ഫാദർ ബെനഡിക്റ്റിനെ നിത്യം ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും കഥകളുണ്ടായി. ഒടുവിൽ ഫാദർ ബെനഡിക്റ്റ് അവരെ വധിക്കാൻ പദ്ധതിയിട്ടുവെന്നായിരുന്നു ജനസംസാരം.
1966 ജൂൺ ഇരുപത്തിയാറാം തിയതി ഫാദർ ബെനഡിക്റ്റ് ഓണംകുളത്തിനെ അറസ്റ്റു ചെയ്തു. അദ്ദേഹം കുറ്റക്കാരനെന്നു കൊല്ലം സെഷൻസ് കോടതിയിൽനിന്നു വിധിയുണ്ടായി. 1966 നവംബർ പത്താംതീയതി അഞ്ചുകൊല്ലം കഠിനതടവിനും മരണം വരെ തൂക്കാനും വിധിച്ചു. ഫാദർ ബെനഡിക്റ്റിന്റെ കേസിനാസ്പദമായ കോടതിയിലെ വാദമുഖങ്ങളെല്ലാം സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. സംഭവം നേരിട്ടു കണ്ട ഒരു ദൃക്‌സാക്ഷിയും ഉണ്ടായിരുന്നില്ല. സംശയത്തിന്റെ രേഖകളായിരുന്നു കോടതികളിൽ ഹാജരാക്കിയിരുന്നത്.
സംശയത്തിന്റെ നൂലാമാലകൾ കോർത്തിണക്കിയ ജഡ്ജി കുഞ്ഞിരാമ വൈദ്യന്റെ വിധിന്യായത്തിൽ സഭാ മക്കൾ മുഴുവനും ദുഃഖിതരായിരുന്നു. മറിയക്കുട്ടിയുടെ കൊലപാതക കേസുമായി ബന്ധപ്പെടുത്തി ഫാദർ ബനഡിക്റ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മന്ദമാരുതിയിൽ പോലീസ് അകമ്പടികളോടെ ഫാദർ ബെനഡിക്റ്റിനെ തെളിവെടുപ്പുകൾക്കായി കൊണ്ടുവന്നപ്പോൾ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. അന്ന് ചങ്ങനാശേരി ബിഷപ്പായിരുന്ന മാത്യു കാവുകാട്ടിനെ വിസ്തരിച്ചാൽ സത്യം പുറത്താകുമെന്ന് ഭയന്ന് അദ്ദേഹത്തെ സാക്ഷിയാക്കിയില്ല. കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്ന നിലപാടായിരുന്നു ബിഷപ്പിനുണ്ടായിരുന്നത്.
സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും അക്കാലങ്ങളിൽ ഫാദർ ബെനഡിക്റ്റ് നിഷ്കളങ്കനെന്നു കരുതിയിരുന്നു. കത്തോലിക്കാ സഭ അന്ന് ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. ജഡ്ജി പി.ടി. രാമൻ നായരുടെയും സഹ ജഡ്ജി വി.പി. ഗോപാലന്റെയും ബെഞ്ചിൽ നിന്നായിരുന്നു ഫാദർ ബെനഡിക്റ്റിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. ഹൈക്കോടതി അഭിഭാഷകൻ കെ.ടി. തോമസും സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകൻ എ.എസ്.ആർ ചാരിയും ഒത്തൊരുമിച്ച് ഫാദർ ബെനെഡിക്റ്റിനുവേണ്ടി അക്കാലത്ത് കേസ് വാദിച്ചു. വിധിയുടെ അടുത്ത ദിവസം തിരുവനന്തപുരം ജയിലിൽനിന്നും അദ്ദേഹം മോചിതനാക്കപ്പെട്ടു. ചങ്ങനാശേരിയിൽ മടങ്ങി പോവുന്ന വഴി വലിയയൊരു ജനക്കൂട്ടം റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിന്നിരുന്നു. ചങ്ങനാശേരിയിൽ തിങ്ങിക്കൂടിയിരുന്ന ജനങ്ങൾ അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തു.ഹൈക്കോടതിയിൽ അപ്പീൽ കൊടുത്ത് ഫാദർ ബെനഡിക്റ്റ് കുറ്റവിമുക്തനായെങ്കിലും കൊലയാളിയെന്ന പേര് സഭയ്‌ക്കോ ഫാദർ ബെനഡിക്റ്റിനോ നീക്കം ചെയ്യാൻ സാധിക്കില്ലായിരുന്നു. പിന്നീട് അദ്ദേഹം കന്യാകുമാരിയിലുള്ള ഒരു മിഷ്യനിൽ അജ്ഞാതനായി സേവനം ചെയ്യുകയായിരുന്നു. അവസാനകാലം പുരോഹിതർക്കുള്ള ഒരു നേഴ്‌സിങ് ഹോമിൽ കഴിഞ്ഞുവന്നു.
മറിയക്കുട്ടിയ്‌ക്കെന്നല്ല ഈ ഭൂമുഖത്ത് ഒരു സ്‌ത്രീക്കും തന്നില്‍നിന്നു കുട്ടി ജനിച്ചിട്ടില്ലെന്നും ഒരു സ്‌ത്രീയുമായും തനിക്ക് അവിഹിതബന്ധമില്ലെന്നും അതോര്‍ത്തു മാതാപിതാക്കള്‍ വിഷമിക്കരുതെന്നും അച്ചന്‍ വ്യക്തമായി മാതാപിതാക്കള്‍ക്ക് എഴുതി. കേസിലുടനീളം ഇതുമായി ബന്ധപ്പെട്ടു തനിക്കറിയാവുന്ന കാര്യങ്ങള്‍ കുമ്പസാര രഹസ്യമായതുകൊണ്ട് പുറത്തു പറയാനാവില്ല എന്ന് അച്ചന്‍ ആവര്‍ത്തിച്ചു. അതി ഭീകരമായി അച്ചന്‍ പീഡിപ്പിക്കപ്പെട്ടു. മാധ്യമങ്ങള്‍ നിറം പിടിപ്പിച്ച കഥകള്‍ എഴുതാന്‍ മത്സരിച്ചു.
കുപ്രസിദ്ധ മറിയക്കുട്ടി കൊലക്കേസിനു 35 വർഷങ്ങൾക്കുശേഷം ഒരു ഡോക്ടറുടെ 94 വയസുള്ള വിധവയും കുടുംബവും മറിയക്കുട്ടി മരിച്ചതെങ്ങനെയെന്നുള്ള സത്യാവസ്ഥ ബോധിപ്പിക്കാൻ ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ച വിവരം ദീപിക ഒരു വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. രണ്ടായിരാമാണ്ട് ജനുവരി പതിനാലാം തിയതി ഡോക്ടറുടെ വിധവ ‘മുടിയൂർക്കര നേഴ്‌സിങ് ഹോമിൽ’ താമസിച്ചിരുന്ന ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ചു. മറിയക്കുട്ടിയുടെ മരണത്തിനു കാരണക്കാരൻ തന്റെ ഭർത്താവാണെന്നുള്ള സത്യം അവർ അദ്ദേഹത്തെ അറിയിച്ചു.
വിധവയായ ഈ സ്ത്രീയുടെ ഡോക്ടറായ ഭർത്താവ് ഗർഭിണിയായ മറിയക്കുട്ടിയിൽ ഗർഭഛിന്ദ്രം നടത്തിയിരുന്നു. ഗർഭം അലസിപ്പിക്കുന്നതിനിടയിൽ അവർ മരിച്ചുപോയി. മറിയക്കുട്ടിയുടെ ഗർഭത്തിലുള്ള കുഞ്ഞിന്റെ കാരണക്കാരൻ ഒരു എസ്റ്റേറ്റുടമയായിരുന്നു. മറിയക്കുട്ടി എസ്റ്റേറ്റുടമയോട് വീതം ചോദിച്ചു ശല്യപ്പെടുത്തികൊണ്ടിരുന്നു.ഫാദർ ബനഡിക്റ്റിനെ കുടുക്കാൻ എസ്റ്റേറ്റുടമ എല്ലാ സാഹചര്യ തെളിവുകൾ ഉപയോഗിച്ചും മേലാധികാരികളെ സ്വാധീനിച്ചും പണം ചെലവാക്കിക്കൊണ്ടിരുന്നു. ശവശരീരം മന്ദമാരുതിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഈ കേസിനു മറ്റൊരു മാനം കൂടിയുണ്ട്. തന്നെ ചതിച്ച് ഗർഭിണിയാക്കിയത് ആരാണെന്നു മറിയക്കുട്ടി ഫാ. ബെനഡിക്റ്റിനോട് പറഞ്ഞിരുന്നു. കുമ്പസാരത്തിലാണ് മറിയക്കുട്ടി ഇക്കാര്യം അച്ഛനോട് വെളിപ്പെടുത്തിയത്. എന്നാൽ, കടുത്ത സമ്മർദം ഉണ്ടായിട്ടും, മാറിയക്കുട്ടിയെ ചതിച്ച് ഗർഭിണിയാക്കിയവൻ എന്ന് ലോകം മുഴുവൻ വിളിച്ചിട്ടും, ഒടുവിൽ വധശിക്ഷ വിധിച്ചിട്ടുപോലും കുമ്പസാരരഹസ്യം വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.അതിരമ്പുഴയിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന അച്ചൻ 2001 ജനുവരി 11-ന് അന്തരിച്ചു. അതിരമ്പുഴയിലെ വിശുദ്ധ മാതാവിന്റെ പള്ളിയോടു ചേന്നുള്ള വൈദികരുടെ സിമിത്തേരിയിൽ സംസ്കരിക്കപ്പെട്ടിരിക്കുന്ന ബെനഡിക്ടിന്റെ മദ്ധ്യസ്ഥതയിൽ പല അത്ഭുതങ്ങളും നടന്നതായി പിന്നീട് അവകാശവാദങ്ങൾ ഉയർന്നു. വിശ്വാസികളിൽ ചിലർ അദ്ദേഹത്തെ “സഹനദാസൻ” എന്നു വിളിക്കാനും തുടങ്ങി. തുടർന്ന്, കത്തോലിക്കാസഭയിൽ ലോകമൊട്ടാകെ വൈദികവർഷമായി അചരിക്കപ്പെട്ട 2009-10-ൽ ബെനഡിക്ടിന്റെ കല്ലറ പുനർനിർമ്മിക്കപ്പെടുകയും അദ്ദേഹത്തിന്റെ പേരുവിളിച്ചു പ്രാർത്ഥിക്കാൻ സഭ വിശ്വാസികളെ അനുവദിക്കുകയും ചെയ്തു. താമസിയാതെ, ഫാദർ ബെനഡിക്ടിനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുവാനായുള്ള പ്രാരംഭ നടപടികൾക്കും കത്തോലിക്ക സഭ തുടക്കമിട്ടു.
തന്റേതല്ലാത്ത തെറ്റിന് നേരിടേണ്ടി വന്ന സഹനത്തിലൂടെ നിശ്ശബ്ദം കടന്നു പോയ പുണ്യപുരുഷനായി അദ്ദേഹത്തെ സഭ കാണുന്നു. അതിരമ്പുഴ പള്ളിയിൽ സന്ദർശകർക്കു വേണ്ടിയുള്ള പുസ്തകത്തിൽ തൃശൂർ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്താ ജേക്കബ് തൂങ്കുഴി എഴുതിയ കുറിപ്പ് ഈ നിലപാടിനെ പ്രതിഫലിപ്പിക്കുന്നു: “വിശുദ്ധ അൽഫോൻസാ സഹനപുത്രിയായിരുന്നെങ്കിൽ ഫാദർ ബെനഡിക്ട് ഒരു സഹനപുത്രനായിരുന്നു, ആത്മാവിലും ശരീരത്തിലും. ഒരു കാലത്ത് അൽഫോൻസാമ്മയോടൊപ്പം അൾത്താരയിലേയ്ക്ക് അദ്ദേഹവും ഉയർത്തപ്പെടും എന്നു പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.”