ബാഹുബലിയുടെ ആദ്യഭാഗം ഹിറ്റായതുമുതല്‍ മലയാളികള്‍ കേൾക്കുന്ന വാര്‍ത്തയാണ് മോഹന്‍ലാലിനെ വച്ച് രാജമൗലി ഗരുഡ എന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നു എന്ന്. എന്നാൽ, നവ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് ചെന്നൈയിലെ ഒരു കോളേജിലെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ രാജമൗലി വ്യക്തമാക്കി. എന്നാല്‍ മഹാഭാരതം തനിക്ക് പ്രിയപ്പെട്ടതാണെന്നും അതെന്നും സിനിമയാക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും രാജമൗലി പറഞ്ഞു.
മോഹന്‍ലാലിനെയോ രജനികാന്തിനെയോ നായകന്മാരാക്കി ഗരുഡ സംവിധാനം ചെയ്യുന്ന എല്ലാ സാധ്യതകളും തള്ളുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
ഏകദേശം ഒരു പത്ത് വര്‍ഷത്തെ അനുഭവ സമ്പത്തുണ്ടെങ്കില്‍ മാത്രമേ മഹാഭാരതം സിനിമയാക്കാന്‍ തുടങ്ങാനെങ്കിലും എനിക്ക് സാധിക്കൂ. ആ കഥ പൂര്‍ണമാവണമെങ്കില്‍ നാല് ഭാഗങ്ങളെങ്കിലും വേണ്ടി വരും. മോഹന്‍ലാലിന് തന്റെ ആറ് വര്‍ഷം രാജമൗലിക്ക് നല്‍കാന്‍ കഴിയുമോ,
നാല് ഭാഗങ്ങളുള്ള സിനിമ പൂര്‍ത്തിയാക്കാന്‍ ആറ് വര്‍ഷമെങ്കിലും വേണ്ടി വരും. അതിന് വേണ്ടി ദുര്യോധന, ഭീമ, അര്‍ജ്ജുനന്‍, കര്‍ണന്‍ അങ്ങനെ ഒരുപാട് കഥാപാത്രങ്ങളെ കണ്ടെത്തേണ്ടതുണ്ട് . ഈ സിനിമയില്‍ അഭിനയിക്കാന്‍ തന്റെ കരിയറിലെ ആറ് വര്‍ഷം നല്‍കാന്‍ ഏത് താരം കാണും എന്നാണ് രാജമൗലിയുടെ ചോദ്യം. ഒരു സൂപ്പര്‍താരത്തെ സംബന്ധിച്ചിടത്തോളം പൂര്‍ണമായി ആറ് വര്‍ഷം ഒരു ചിത്രത്തിന് വേണ്ടി തരാന്‍ സാധിക്കില്ല എന്ന് രാജമൗലി പറഞ്ഞു.
നിലവിലുള്ള താരങ്ങളെ വച്ച് ഈ സിനിമ ചെയ്യാന്‍ സാധിക്കില്ല. സിനിമയാക്കണമെങ്കില്‍ നമുക്ക് താരങ്ങളെ സൃഷ്ടിക്കേണ്ടി വരും. ഹോളിവുഡിലെ ഗെയിം ഓഫ് ത്രോണ്‍സിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അതിലെ രണ്ടോ മൂന്നോ താരങ്ങളെ ഒഴിച്ചാല്‍ മറ്റാരെയും നിങ്ങള്‍ക്ക് പരിചയം കാണില്ല. എന്നാല്‍ അതേ സീരിയസിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സീസണ്‍ അവസാനിക്കുമ്പോഴേക്കും അവര്‍ നിങ്ങളുടെ പ്രിയതാരങ്ങളാവും. അത് മാത്രമല്ല, ഈ വേഷം മറ്റാരും ചെയ്യരുതെന്നും നിങ്ങളാഗ്രഹിയ്ക്കും. അങ്ങനെയാണ് ഈ സിനിമ ചെയ്യേണ്ടത്. അതിനായി നമ്മള്‍ താരങ്ങളെ സൃഷ്ടിക്കണം-രാജമൗലി പറഞ്ഞു.