കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനവും വിവാദമാവുന്നു. മലയാള വിഭാഗം പിഎച്ച്ഡി പ്രവേശനത്തില്‍ പട്ടികജാതി സംവരണം അട്ടിമറിച്ച് എസ്എഫ്ഐ നേതാവിന് പ്രവേശനം നൽകിയെന്നാണ് ആരോപണം. സംവരണ ചട്ടങ്ങള്‍ പാലിക്കാതെയാണ് പിഎച്ച്ഡി പ്രവേശനം നടപ്പാക്കിയതെന്ന് സര്‍വകലാശാല എസ് സി എസ് ടി സെല്‍ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട് മലയാള വിഭാഗത്തില്‍ 10 സീറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ 2019 ഡിസംബർ പതിനാറിന് മലയാള വിഭാഗത്തിൽ ചേര്‍ന്ന റിസര്‍ച്ച് കമ്മിറ്റിയിൽ അഞ്ച് പേരെ കൂടി അധികമായി ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചു. ഇത് പ്രകാരം നേരത്തെ തെരഞ്ഞെടുത്ത പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അഞ്ച് പേർ കൂടി ലിസ്റ്റിൽ ഇടം പിടിച്ചു. സംവരണ മാനദണ്ഡം അനുസരിച്ച് 15 പേരിൽ 3 പേർ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരായിരിക്കണമെന്നാണ് ചട്ടം. എന്നാൽ ഈ വ്യവസ്ഥ മറികടന്ന് എസ്.എഫ്.ഐയുടെ യൂണിവേഴ്സിറ്റി യൂണിയൻ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന കെ. വിദ്യയ്ക്ക് പ്രവേശനം അനുവദിച്ചെന്നാണ് ആരോപണം.