തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശതർക്കത്തിൽ രാജകുടുംബത്തിന് അനുകൂല വിധി നൽകി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. ക്ഷേത്രത്തിൻ്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യത്തെ വിവിധ രാജകുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും ഈ വിധി നിർണായകമാവും.ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ആചാരത്തിൻ്റെ ഭാഗമാണെന്നും ആ ആചാരം തുടരുമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി.പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടർന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം.
ക്ഷേത്രത്തിൻ്റെ ഭരണസംവിധാനവും പൊതുസ്ഥിതിയും പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ രാജകുടുംബത്തിനെതിരെ രൂക്ഷവിമർശനമുണ്ടായിരുന്നു. സിഎജി വിനോദ് റായിയും ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ പല അപാകതകളുമുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇത്രയും പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും ക്ഷേത്രഭരണത്തിൽ പങ്കാളിയാവാൻ സാധിച്ചത് രാജകുടുംബത്തിന് വലിയ വിജയമായിരിക്കും നൽകുക.