പത്തൊന്‍പതുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു നാലു ദിവസം പീഡിപ്പിച്ചന്ന കേസിലെ പ്രതി അറസ്‌റ്റില്‍. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട ബി.എസ്‌സി. നഴ്‌സിങ്ങിനു പഠിക്കുന്ന പെണ്കുട്ടിയേയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കേസിൽ പാലക്കാട് പട്ടാമ്ബി നാഗലശേരി നെല്ലിക്കാട്ടിരി കല്ലടേത്ത് ലത്തീഫി(40)നെയാണ് കീഴ്‌വായ്‌പൂര്‍ ഇന്‍സ്‌പെക്‌ടര്‍ സി.ടി. സഞ്‌ജയിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ആറിനു കുന്നന്താനത്തു വീടിനു സമീപത്തുനിന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ പള്‍സര്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. മല്ലപ്പള്ളി വരെ പോയി വരാമെന്നു പറഞ്ഞാണ് പോയത്. എന്നാല്‍, എറണാകുളം വഴി കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു ശനിയാഴ്‌ച രാവിലെ വരെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ഫോണിന്റെ സിം കാര്‍ഡും നശിപ്പിച്ചു. തുടര്‍ന്ന് പ്രതിയുടെ ഫോണില്‍നിന്നു പെണ്‍കുട്ടിയെകൊണ്ടു വീട്ടിലേക്കു ശബ്‌ദസന്ദേശം അയപ്പിച്ചു. താന്‍ കണ്ണൂര്‍ സ്വദേശിയായ അനോഖിനൊപ്പം പോയിരിക്കുകയാണെന്നും ഉടന്‍ തിരികെയെത്തുമെന്നാണ് പറഞ്ഞത്. വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സൈബര്‍ സെല്‍ മുഖേന ലഭിച്ച ലത്തീഫിന്റെ നമ്ബരില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഈരാറ്റുപേട്ട സ്വദേശി നിയാസ് ആണെന്നാണ് പറഞ്ഞത്. ഇയാളെ പോലീസ് ചോദ്യംചെയ്‌തപ്പോള്‍ പെണ്‍കുട്ടി കണ്ണൂരുണ്ടെന്നും തിരികെ വിളിക്കുമെന്നും അറിയിച്ചു. എട്ടിനു രാവിലെ കീഴ്‌വായ്‌പൂര്‍ ഇന്‍സ്‌പെക്‌ടറെ വിളിച്ച പെണ്‍കുട്ടി പിറ്റേന്നു സ്‌റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചു. പിന്നീട് കുട്ടിയുടെ വിളി വന്നത് 10 നു രാവിലെയാണ്. താന്‍ ട്രാപ്പിലാണെന്നും രക്ഷിക്കണമെന്നുമായിരുന്നു കുട്ടി നല്‍കിയ സന്ദേശം. കസ്‌റ്റഡിയിലെടുത്തു മടങ്ങുംവഴി തനിക്കു കോവിഡുണ്ടെന്നു പറഞ്ഞ് ഇയാള്‍ പോലീസുകാരുടെ ശരീരത്തില്‍ തുപ്പുകയും മാന്തുകയും ചെയ്‌തു. എന്നാൽ പരിശോധനയിൽ രോഗമില്ലെന്നു തെളിഞ്ഞു. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. നിരവധി പെണ്‍കുട്ടികളെ സമാനരീതിയില്‍ ഇയാള്‍ വലയിലാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.