വയനാട്ടിൽ പാമ്പുകടിയേറ്റ് കുട്ടി മരിച്ച പശ്ചാത്തലത്തിൽ സ്കൂളുകളുടെ സുരക്ഷ പരിശോധിക്കാൻ കളക്ടറുടെ ഉത്തരവ്. പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് വയനാട് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. സ്കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തെ തുടർന്നാണ് നടപടി. പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ പരിശീലനം നൽകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കളക്ടർ നിർദേശം നൽകി.
സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും പരിശീലനം നൽകണം. ഇതിന് ജില്ലാ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.
ക്ലാസ് മുറിയിൽ ചെരുപ്പിടുന്നത് വിലക്കരുത്. ശുചിമുറിയും പരിസരത്തെ വഴിയും ഉടൻ വൃത്തിയാക്കണം. എല്ലാമാസവും പരിശോധന തുടരണമെന്നും ഉത്തരവിൽ പറയുന്നു.
ഇതിനിടെ വയനാട്ടിലെ മുഴുവൻ സ്കൂളുകളും പരിസരവും ഉടൻ വൃത്തിയാക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടു. അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായെന്നും ജാഗ്രതക്കുറവ് തുടർന്നാൽ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ക്ലാസ് മുറികൾ പ്രധാന അധ്യാപകൻ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. പിടിഎയ്ക്കും പരിശോധനയുടെ ചുമതലയുണ്ടായിരിക്കും.