ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ തീരുമാനിച്ചതു പോലെ നാല് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് സേനാ വിഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
15 സൈനിക ബോട്ടുകളും 65 മത്സ്യതൊഴിലാളി ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 100 അംഗങ്ങളടങ്ങിയ കരസേനയുടെ നാല് ടീമുകളും ചെങ്ങന്നൂരില്‍ എത്തിച്ചു. ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷണം എത്തിക്കാനും വലിയ പരിശ്രമം നടത്തുന്നു. ഹെലികോപ്റ്റര്‍ മുഖേനയാണ് ഭക്ഷണം എത്തിക്കുന്നത്.
അതേസമയം ചെങ്ങന്നൂര്‍, ചാലക്കുടി, പത്തനംതിട്ട, ഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകുന്ന വാഹനങ്ങള്‍ക്ക് സുഗമമായ സഞ്ചാരത്തിന് സൗകര്യമൊരുക്കിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഭക്ഷണവും വെള്ളവും മരുന്നുമായാണ് ഈ വാഹനങ്ങള്‍ കോഴിക്കോട് തിരുവനന്തപുരം ഭാഗങ്ങളില്‍ നിന്ന് വരുന്നതെന്നും, എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചെങ്ങന്നൂരില്‍ അടിയന്തരമായി വേണ്ടത് ഭക്ഷണവും മരുന്നുകളുമാണെന്ന് സജി ചെറിയാന് എംഎല്‍എ അറിയിച്ചു. ഭക്ഷണകിറ്റുകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടുന്ന മത്സ്യബന്ധന ബോട്ടുകളില്‍ അവ പരമാവധി പേരിലേക്ക് എത്തിക്കാന്‍ സാധിക്കും.