കാമുകനോടൊപ്പം പോകാൻ യുവതി മൂന്നുവയസുള്ള സ്വന്തം കുഞ്ഞിനോട് ചെയ്തത് കൊടും ക്രൂരത. ഈ മാസം പത്തിനാണ് ചെറ്റക്കടവ് സ്വദേശിയായ പ്രവാസിയുടെ ഭാര്യ ആതിരയെയും മൂന്നുവയസുകാരനായ മകനെയും കാണാതാകുന്നത്. വിവരമറിഞ്ഞു ഭർത്താവ് നാട്ടിലെത്തുകയും കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ താമരശ്ശേരി മൂന്നാംതോട് പനയുള്ളകുന്നുമ്മേൽ ലിജിൻ ദാസിനൊപ്പം യുവതി ഒളിച്ചോടിയതായുള്ള സൂചനകൾ ലഭിച്ചിരുന്നു. ഇതിനിടെയാണ് പതിമൂന്നാം തീയതി വൈകിട്ടോടെ കുഞ്ഞിനെ പാലക്കാട്ടെ ജൂവലറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
പാലക്കാട് പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും കൊടുവള്ളി പോലീസും പാലക്കാട്ടെത്തി മകനെ നാട്ടിലെത്തിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നെ സ്ഥലങ്ങളും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയിരുന്നത്. പോലീസിനെ വഴിതെറ്റിക്കാനായി ഇടയ്ക്കിടെ ഇവർ വിവിധ സ്ഥലങ്ങളിൽ നിന്നും നാട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറയ്ക്കു സമീപത്തുവച്ചാണ് ഇരുവരും പിടിയിലായത്.
മൂന്നുവയസ്സുകാരനായ മകനെ വഴിയിൽ ഉപേക്ഷിച്ചു പോകുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതിന്, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐ പി സി 317 പ്രകാരവുമാണ് യുവതിക്കെതിരെ കേസ് എടുത്തത്. ഇതിനു പ്രേരണ നൽകിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് 87 പ്രകാരവും ഐപിസി 109 പ്രകാരവുമാണ് ലിജിൻ ദാസിനെ കേസിൽ പ്രതി ചേർത്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.