ശരീര സൗന്ദര്യത്തിനും ആകര്‍ഷകണീയത വര്‍ദ്ധിപ്പിക്കാനും സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്ന പ്രവണത കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോർട്ട്. അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍മാരാണ് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയുടെ സ്വാധീനമാണ് കുട്ടികളെ ഇത്തരം ദോഷകരമായ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.
ഇമേജ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്‍ഹാന്‍സിംഗ് ഡ്രഗ്‌സ് (IPED) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത് 13 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്. സോഷ്യല്‍ മീഡിയയാണ് ശരീര സൗന്ദര്യത്തെക്കുറിച്ച് കുട്ടികളില്‍ അമിതമായ ചിന്തയുണര്‍ത്തുന്നത്. മറ്റുള്ളവര്‍ക്കൊപ്പവും സൂപ്പര്‍സ്റ്റാറുകളുടെ ശരീര സൗന്ദര്യത്തില്‍ ആകൃഷ്ടരായും സ്വന്തം ശരീരത്തിന് ആകര്‍ഷണീയത നേടാന്‍ ഇതോടെ കുറുക്കുവഴികള്‍ തേടാനുള്ള പ്രവണത വര്‍ദ്ധിക്കുകയും ചെയ്യും.
മസിലുകള്‍ തെളിഞ്ഞ് ശരീര സൗന്ദര്യം നേടാന്‍ ഏറ്റവും എളുപ്പം സ്റ്റിറോയ്ഡുകളായതിനാല്‍ ആണ്‍കുട്ടികള്‍ ഇതിനു പിന്നാലെ പായുകയാണെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍മാര്‍ വ്യക്തമാക്കുന്നു. ഇത് അവരുടെ ആരോഗ്യത്തെയാണ് ഇല്ലാതാക്കുന്നത്. സെലിബ്രിറ്റികളെപ്പോലെയാകാനുള്ള നെട്ടോട്ടത്തില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതിനെ ആശങ്കയോടെയാണ് കാണുന്നതെന്ന് അധികൃതർ പറയുന്നു. ശരീരവളര്‍ച്ചയുടെ ഘട്ടമായ കൗമാരപ്രായത്തില്‍ സ്റ്റിറോയ്ഡുകള്‍ അമിതമായി ഉപയോഗിക്കുന്നത് 10 മുതല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
പന്തയക്കുതിരക്ക് കുത്തിവെയ്ക്കുന്ന ഇഞ്ചക്ഷനായ മെനബോള്‍ ഉള്‍പ്പെടെ യുവതലമുറയുടെ ശരീരത്തില്‍ ഉപയോഗിക്കുന്നു. ലൈംഗിക ശേഷി നശിപ്പിക്കുന്നതു മുതല്‍ ഹൃദയസ്തംഭനമുള്‍പ്പെടെ മാരകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം മറച്ചുവെച്ചാണ് ചെറുപ്പക്കാരെ ഇതിന് ഇരയാക്കുന്നത്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും ഉത്തേജകമരുന്നുകള്‍ കാരണമാകുമെന്ന് മെഡിക്കല്‍ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. ലിവര്‍ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാകും.