കൃത്രിമം ഇന്ന് മനുഷ്യ ജീവിതത്തിൽ സാധാരണയായിക്കഴിഞ്ഞു.
ഭക്ഷണ കാര്യത്തിലായാലും മറ്റു കാര്യങ്ങളിലായാലും കൃത്രിമം കാട്ടുന്നത് ഇപ്പോൾ നമുക്കൊരു ശീലമാണ്. ഇത് ആരോഗ്യത്തിന് തന്നെ തകരാറിലാക്കുന്നു. പണ്ടൊക്കെ മൺകലങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇപ്പോൾ അവ വീണ്ടും തിരിച്ചുവരികയാണ്. സുരക്ഷിതം എന്നു കരുതി മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വാര്‍ത്ത.
അലൂമിനിയം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞതാണ് കൂടുതല്‍ പേരെ അടുത്ത കാലത്തായി മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് . എന്നാല്‍ നിര്‍മാതാക്കള്‍ കുറുക്കുവഴി തേടിയതോടെ മണ്‍പാത്രങ്ങളും സുരക്ഷിതമല്ലാതാവുകയാണ്. മണ്‍പാത്രങ്ങള്‍ പഴയതുപോലെ സുരക്ഷിതമല്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം മണ്പാത്രങ്ങളില് വ്യാപകമാകുന്നതായി പരിശോധനയില്‍ കണ്ടെത്തി. നിറവും തിളക്കവും കൂട്ടാന്‍ റെഡ് ഓക്സൈഡും ബ്ലാക്ക് ഓക്സൈഡും മണ്‍പാത്രങ്ങളുണ്ടാക്കുമ്പോള്‍ ചേര്‍ക്കുന്നുണ്ട്.
ചുവന്ന മണ്ണിന്റേയും കളിമണ്ണിന്റേയും ദൗര്‍ലഭ്യമാണ് മണ്‍പാത്ര നിര്‍മ്മാതാക്കളെ മായം ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പരമ്പരാഗത നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് പോവുകയും വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദനം വര്‍ധിക്കുകയും ചെയ്തതാണ് മായം കലര്‍ത്തല്‍ വ്യാപകമാവാന്‍ കാരണം.
പുതിയ മണ്‍ചട്ടിയില്‍ പാചകം ചെയ്ത കറിക്ക് രുചി വ്യത്യാസം തോന്നിയതാണ് എംകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും പിറവം നഗരസഭാ കൌണ്‍സിലറുമായ ബെന്നി വി വര്‍ഗീസിനെ പരിശോധന നടത്താന്‍ പ്രേരിപ്പിച്ചത്. ചട്ടി കഴുകിയ വെള്ളം ചുവന്ന നിറത്തിലാകുകയും കൂടി ചെയ്തതോടെ ശാസ്ത്രീയ പരിശോധന നടത്താന്‍ തീരുമാനിച്ചു . കാക്കനാട് കെമിക്കല്‍ എക്സാമിനേഴ്സ് ലാബിലാണ് പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനാഫലം ഞെട്ടിക്കുന്നതായിരുന്നു. പരിശോധനയില്‍ വെള്ളത്തില്‍ രാസപദാര്‍ത്ഥങ്ങളായ ക്ലോറൈഡ് അയണിന്റെയും ഫെറിക് അയണിന്റെയും സാന്നിധ്യം കണ്ടെത്തി. ഇവ കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകാനും രക്തസമ്മര്‍ദം വര്‍ധിപ്പിച്ചു നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാനും ശേഷിയുള്ളവയാണ്. ജനിതക തകരാറിനു പോലും ചിലപ്പോള്‍ ഇവ കാരണമായേക്കും.