വാഷിംഗ്ടണ്‍: അമേരിക്കയിൽ സ്വവര്‍ഗ്ഗാനുരാഗികളുടെ നിശാക്ളബ്ബിലുണ്ടായ വെടിവെയ്പ്പ് സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ളാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 53 പേരെ കൊന്നൊടുക്കിയ വെടിവെയ്പ്പ് നടത്തിയ ഒമര്‍ മദീന്‍ തങ്ങളുടെ ആളാണെന്ന് അവര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. സംഭവം ഭീകരാക്രമണമാണെന്ന സംശയം നേരത്തേ തന്നെ ഉയര്‍ന്നിരുന്നെങ്കിലും അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് തള്ളി. ഓര്‍ലാന്റോയിലെ പ്രമുഖ നിശാ ക്ളബ്ബായ പള്‍സ് നൈറ്റ് ക്ളബ്ബില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്. അക്രമം നടത്തിയ ഒമര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ കുടുംബത്തില്‍ പിറന്നയാളാണ്. ഇയാള്‍ മുമ്പും ഭീകരസംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ അന്വേഷണം നേരിട്ടിട്ടുണ്ട്. ആക്രമണത്തിന് തൊട്ടു മുമ്പ് ഇയാള്‍ രണ്ടു തോക്കുകള്‍ വാങ്ങിയിരുന്നു. ഫ്ളോറിഡയില്‍ ഇയാള്‍ക്ക് ഗണ്‍ ലൈസന്‍സുമുണ്ടെന്ന് പോലീസ് കണ്ടെത്തി. പ്രാദേശിക സമയം ഞായറാഴ്ച പുലര്ന്നെ ക്ളബ്ബില്‍ 300 ലധികം പേരുള്ളപ്പോള് തോക്കുമായി എത്തി തുരുതുരാ വെടിവെയ്ക്കുകയായിരുന്നു. 20 ലേറെ തവണ ഇയാള്‍ നിറയൊഴിച്ചു. വെടിവെയ്പ്പിന് ശേഷം ആള്‍ക്കാരെ ബന്ദികളാക്കിയ ഇയാളെ പിന്നീട് ക്ളബ്ബിനുള്ളിലേക്ക് നുഴഞ്ഞുകയറിയ പോലീസ് വെടിവെച്ചിടുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: