ഹംഗേറിയയുടെ ആര്‍ക്കിയോളജിക്കല്‍ മിഷന്റെ ഗവേഷകർ നടത്തിയ മാസങ്ങൾ നീണ്ട ഉല്‍ഖനനത്തിലാണ് ഹെരോദാവ് പണിത കോട്ടയുടെ ഉള്ളറകള്‍ വെളിച്ചത്തു കൊണ്ടുവന്നത്. യോര്‍ദ്ദാനില്‍ ചാവുകടലിന്റെ കിഴക്കു വശത്തുള്ള മക്കൈറസ് എന്ന സ്ഥലത്തു ഹെരോദാവ് റോമന്‍ സ്റ്റൈലില്‍ പണികഴിപ്പിച്ച കൊട്ടാരവും മുറ്റവുമാണിതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. ഈ കോട്ടയിലാണ് യോഹന്നാൻ സ്നാപകൻ തടവിൽ കിടന്നതും കൊല്ലപ്പെട്ടതും. പ്രസ്തുത കോട്ടയുടെ തകര്‍ന്ന അവശിഷ്ടങ്ങള്‍ 15.6 മീറ്റര്‍ താഴ്ചയില്‍ വരെ മണ്ണു നീക്കിയാണ് കണ്ടെത്തിയത്. കോട്ടയ്ക്കുള്ളില്‍ തകര്‍ന്ന ഭിത്തികളും മുറികളും വിശാലമായ മുറ്റവുമൊക്കെയുണ്ടായിരുന്നു.
യോഹന്നാനെ തടവിലാക്കിയ സ്ഥലം എവിടെയെന്നു കൃത്യമായി ബൈബിളില്‍ പറയുന്നില്ല. ഹെരോദാവിനു മക്കൈറസിലും, ഗലീല കടലിന്റെ പടിഞ്ഞാറേ തീരത്തുള്ള തിബെര്യാസിലും കൊട്ടാരങ്ങളുണ്ടായിരുന്നു . 1968-ല്‍ അമേരിക്കന്‍ ആര്‍ക്കിയോളജിക്കല്‍ ബാപ്റ്റിസ്റ്റ് മിഷന്‍ ഈ കോട്ടയുടെ സ്ഥാനം കണ്ടെത്തിയിരുന്നുവെങ്കിലും പിന്നീട് കാര്യമായ പഠനം നടന്നിരുന്നില്ല. എന്നാൽ ഇവിടം സന്ദർശിച്ച ഹംഗേറിയൻ ഗവേഷകർ യോർദാൻ ഗവേഷകരുടെ സഹയാത്തോടെ ഉൽഖനനം പുനരാരംഭിക്കുകയായിരുന്നു. വലിയൊരു നേട്ടത്തിലാണ് തങ്ങൾ എത്തിയതെന്നു ഉല്‍ഖനനത്തിനു നേതൃത്വം നല്‍കിയ ഹംഗേറിയന്‍ ഗവേഷകന്‍ ഡോ. ഗ്യോസോ വോറോസ് അഭിപ്രായപ്പെട്ടു.
യോര്‍ദ്ദാനിലെ പുരാവസ്തു ഗവേഷകരുടെ സഹായത്തോടെയാണ് ഹംഗേറിയൻ ഗവേഷകർ ഈ വലിയ കണ്ടുപിടുത്തം നടത്തിയത്. കോട്ടയിൽ പന്ത്രണ്ടോളം പടികള്‍ താഴ്ചയുള്ള വെള്ളം സംഭരിച്ചുവെക്കുന്ന ഒരു കുളവും മറ്റൊരിടത്തു കോട്ടയോടു ചേര്‍ന്നു 18 മീറ്റര്‍ താഴ്ചയുള്ള ജലസംഭരണിയും കണ്ടെത്തി. ഉല്‍ഖനനത്തിനിടയില്‍ ഹസ്മേനിയന്‍ , റോമന്‍ നാണയങ്ങളും അതുപോലെ അരാമിക് ഭാഷയില്‍ കൊത്തുപണി ചെയ്ത 47 തകര്‍ന്ന മണ്‍പാത്രങ്ങളും കണ്ടെടുക്കുകയുണ്ടായി.
യേശുവിനെ സ്നാനപ്പെടുത്തിയശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഹെരോദാവ് യോഹന്നാന്‍ സ്നാപകനെ തടവിലാക്കി എന്നും പിന്നീട് തലവെട്ടി എന്നും ബൈബിളില്‍ കാണുന്നു. (മത്തായി 14:1-12, യോഹന്നാന്‍ 6: 14-21) ഹെരോദ്യ എന്ന സഹോദരഭാര്യയ്ക്കു വേണ്ടിയാണ് ഹെരോദാവ് രാജാവ് യോഹന്നാനെ തടവിലാക്കിയത്.