
കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. ആലപ്പുഴ മുതൽ കണ്ണൂർ വരെ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിടത്ത് ഓറഞ്ച് അലർട്ടുംനിലവിലുണ്ട്.. 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. കേരള,എംജി,കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിരിക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 12 ഇടത്ത് ഉരുൾപൊട്ടലുണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്. കനത്ത മഴയും ആൾനാശവും ഉണ്ടായെങ്കിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയില്ല. തൃശ്ശൂർ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. മലവെള്ള പാച്ചിലിൽ കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത നാശമാണുണ്ടായത്. വയനാട്ടിലേക്കുള്ള നെടുംപൊയിൽ ചുരം റോഡിൽ ഗതാഗതതടസം തുടരുകയാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. നിരവധി പേരുടെ വീടും കൃഷിയും നശിച്ച സാഹചര്യത്തിൽ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.