വാഷിങ്ടണ്‍: എച്ച്1ബി,എല്‍1 വീസകളുടെ പ്രത്യേക നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച അമേരിക്ക നടപടിക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ജയ്റ്റ്‌ലി അമേരിക്കന്‍ നടപടി ഇന്ത്യന്‍ ഐടി കമ്പനികളെ ലക്ഷ്യംവെച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. യുഎസ് ട്രേഡ് പ്രതിനിധി മൈക്കല്‍ ഫ്രോമാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയ്റ്റ്‌ലി വിസ പ്രത്യേക നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം അറിയിച്ചത്. യുഎസ് സര്‍ക്കാരിന്റെ 9/11 ആരോഗ്യപദ്ധതി ആക്ടിനും ബയോമെട്രിക് ട്രാക്കിങ് സിസ്റ്റത്തിനും ഫണ്ട് സ്വരൂപീക്കുന്നതിന്റെ ഭാഗമായാണു വിസ നിരക്ക് ഉയര്‍ത്തിയതെന്നാണ് അമേരിക്കയുടെ വാദം.
നേരത്തെ 2,000 ഡോളര്‍ ആയിരുന്നത് എച്ച്1ബി വീസയിലെ ചില വിഭാഗങ്ങളില്‍ 4,000 ഡോളറും, എല്‍1 വിസകള്‍ക്ക് 4500 ഡോളറും ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പത്തുവര്‍ഷമാണ് വര്‍ധനയുടെ കാലാവധി. നേരത്തെ ഇത് അഞ്ചുവര്‍ഷത്തേക്കായിരുന്നു. കുറഞ്ഞത് 50 ജീവനക്കാരുള്ള ഐടി കമ്പനികളെ തീരുമാനം പ്രതികൂലമായി ബാധിക്കും.എന്നാൽ ഫീസ് ഇരട്ടിയാകുമ്പോഴും എച്ച് 1ബി വീസയ്ക്കുള്ള അപേക്ഷകരില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.