തടവിലാക്കിയ മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഹമാസിനെതിരായ പോരാട്ടം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും, യുദ്ധം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ബന്ദികളുടെ മോചനത്തില്‍ ഇസ്രായേല്‍ ശ്രമിക്കണമെന്നുമാണ് സര്‍ക്കാരിനോട് ഈ വീഡിയോയില്‍ ബന്ദികള്‍ ആവശ്യപ്പെടുന്നത്. 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ എന്നാണ് ചിത്രീകരിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവരുടെ വിധി ഞങ്ങള്‍ നിങ്ങളെ നാളെ അറിയിക്കുമെന്നും ഹമാസ് ഭീകരര്‍ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. അതേസമയം ബന്ദികളാക്കപ്പെട്ട ചിലരുമായുള്ള ബന്ധം നഷ്ടമായെന്നും, ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഹമാസ് പറയുന്നുണ്ട്.
ഈ വിഷയത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ തങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ബന്ദികള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന ഹമാസിന്റെ വാദം ഇസ്രായേല്‍ തള്ളി. ബന്ദികള്‍ക്കുള്ള അപകടസാദ്ധ്യതയെ കുറിച്ച് പൂര്‍ണബോധവാന്മാരാണെന്നും, മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നോവ അര്‍ഗമണി (26), യോസി ഷരാബി (53), ഇറ്റായി സ്വിര്‍സ്‌കി (38) എന്നിവരെയാണ് വീഡിയോയില്‍ കാണുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.