മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നാടാണ് യുഎഇ. പ്രവാസികളുടെ കടന്നുകയറ്റം കാരണം പലപ്പോഴും സർക്കാർ ഇവിടുത്തെ നിയമങ്ങളിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്താറുണ്ട്. അത്തരമൊരു മാറ്റം ഇപ്പ്പോൾ യു എ ഇ യിൽ വന്നിരിക്കുകയാണ്. യാത്രക്കാര്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിരിക്കുകയാണ് യുഎഇ. പരിധിയില്‍ കവിഞ്ഞ പണമോ മറ്റു മൂല്യമുള്ള വസ്തുക്കളോ കൈവശമുണ്ടെങ്കില്‍ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കണം. അല്ലെങ്കില്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ കണ്ടെത്തിയാല്‍ പുലിവാലാകും. എത്ര രൂപ വരെ കൈവശം വെക്കാമെന്ന കാര്യവും സര്‍ക്കാര്‍ വിശദീകരിച്ചു. 60000 യുഎഇ ദിര്‍ഹം വരെ കൈശവം വെക്കുന്നതിന് തടസമില്ല. ഇത്ര തുകയോ സമാനമായ തുകയ്ക്കുള്ള മറ്റു രാജ്യങ്ങളുടെ കറന്‍സിയോ മൂല്യ വസ്തുക്കളോ കൈവശമുണ്ടെങ്കിലും യുഎഇയിലെ കസ്റ്റംസ് വകുപ്പിനെ അറിയിക്കണം.
യുഎഇയില്‍ നിന്ന് പുറത്തേക്കോ പുറത്ത് നിന്ന് യുഎഇയിലേക്കോ വരുന്നവര്‍ക്ക് ഈ നിര്‍ദേശം ബാധകമാണ്. 60000 ദിര്‍ഹത്തിന് മുകളില്‍ കൈവശമുള്ളവര്‍ അഫ്‌സഹ് സിസ്റ്റം വഴി ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയാണ് ചെയ്യേണ്ടത്. ഓണ്‍ലൈന്‍ വഴിയാണ് ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത്. ഐസിഎയുടെ വെബ്‌സൈറ്റ് വഴി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയും അറിയിക്കാം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളുടെ കൈവശമുള്ള മൂല്യ വസ്തുക്കളും പണവും മുതിര്‍ന്നവരുടെ പരിധിയിലാണ് ഉള്‍പ്പെടുത്തുക. യാത്രക്കാരന്‍ എപ്പോഴാണ് ഓണ്‍ലൈന്‍ വഴി അറിയിക്കേണ്ടത് എന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് അറിയിച്ചാലും മതിയാകും. സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയാണ് ഓണ്‍ലൈന്‍ വഴി സൗകര്യം ഏര്‍പ്പെടുത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.