കൊളംബോ: പൊതുനിരത്തിൽ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച അക്രമിയെ പിടികൂടാൻ മൂന്നുവയസുകാരന്റെ സഹായം. കൊളംബോയ്ക്കു സമീപമായിരുന്നു സംഭവം. വീട്ടിനടുത്തുള്ള ഒരു ദേവാലയത്തിൽ പോയി മടങ്ങുന്ന വഴിയാണ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. മക്കളുമായാണ് യുവതി ദേവാലയത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. തന്നെ ആരോ പിന്തുടരുന്നു എന്ന സംശയം യുവതിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു. പിന്തിരിഞ്ഞുനോക്കിയപ്പോൾ തോന്നൽ ശരിയാണെന്ന് വ്യക്തമായി. മുഖം മൂടിയ ഒരാൾ തൊട്ടുപുറകിലുണ്ട്. ഭയമുണ്ടെങ്കിലും അതു പുറത്തുകാണിക്കാതെ യുവതി മുന്നോട്ടു നടന്നു. എന്നാൽ ആളൊഴിഞ്ഞ ഭാഗത്ത് എത്തിയതോടെ അക്രമി കടന്നുപിടിച്ചു. അക്രമിയുടെ പിടിയിൽനിന്ന് രക്ഷപ്പെടാനായി യുവതി ബഹളമുണ്ടാക്കി. ഇതെല്ലാം കണ്ട ഒപ്പമുണ്ടായിരുന്ന പത്തുവയസുകാരിയായ മകൾ ഭയന്നോടി. പക്ഷേ ഒക്കത്തുണ്ടായിരുന്ന മൂന്നു വയസുകാരൻ അക്രമിക്കിട്ട് ശരിക്കും പണി കൊടുത്തു.അയാളുടെ പിൻഭാഗം കുട്ടി കടിച്ചുപറിച്ചു. അപ്രതീക്ഷിതമായുണ്ടായ പ്രത്യാക്രമണത്തിൽ അക്രമി പകച്ചുപോയി. ഈ സമയം ഓടിയെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അക്രമിയുടെ ശരീരത്തിൽ കടിയേറ്റ പാടുകൾ പൊലീസ് കണ്ടെത്തി. ഇയാൾ കുറ്റം സമ്മതിച്ചു. വാർത്ത പുറത്തു വന്നതോടെ പ്രദേശത്തെ സൂപ്പർ ഹീറോ ആയി മാറിയിരിക്കുകയാണ് മൂന്നു വയസുകാരൻ. അഭിനന്ദിക്കാനും നേരിൽ കാണാനും നിരവധി പേരാണ് നിത്യവും എത്തുന്നത്
അമ്മയെ പീഡനശ്രമത്തിൽ നിന്നും രക്ഷിച്ച സൂപ്പർ ഹീറോ 3 വയസ്സുകാരൻ !
RELATED ARTICLES