പ്രപഞ്ചമൊട്ടാകെ മുഴങ്ങിക്കേള്‍ക്കുന്ന ചെറിയ മൂളലിന്റെ ആദ്യ തെളിവുകള്‍ കണ്ടെത്തി ലോകമെമ്ബാടുമുള്ള ശാസ്ത്രജ്ഞരുടെ പ്രഖ്യാപനം. ഗുരുത്വാകര്‍ഷണ തരംഗങ്ങളാണ് ഈ മൂളലിന് കാരണം. 2015 വരെ ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറച്ച് സ്ഥിരീകരണമില്ലായിരുന്നു. ഇന്റര്‍നാഷണല്‍ പള്‍സര്‍ ടൈമിംഗ് അറേ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശാസ്‌ത്രജ്ഞരും ശബ്ദത്തിന്റ ഉറവിടം കണ്ടെത്താനുള്ള യജ്ഞത്തിലായിരുന്നു. പ്രപഞ്ചം ഗുരുത്വാകര്‍ഷണ തരംഗങ്ങളാല്‍ നിറഞ്ഞിരിക്കുകയാണെന്നും ഒടുവില്‍ ശബ്ദത്തിന്റെ കാരണം കണ്ടെത്തിയെന്നും ഇവര്‍ വ്യക്തമാക്കി.
രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ ഗുരുത്വാകര്‍ഷണ തരംഗം അമേരിക്കൻ, ഇറ്റാലിയൻ നിരീക്ഷകരാണ് ആദ്യമായി കണ്ടെത്തിയത്. ശക്തവും ഹ്രസ്വവുമായ പൊട്ടിത്തെറി ഭൂമിയിലേയ്ക്ക് അലയടിക്കുന്നതാണ് ഉയര്‍ന്ന ആവൃത്തിയുള്ള തരംഗങ്ങള്‍ക്ക് കാരണമാവുന്നത്. ബഹിരാകാശത്തിലൂടെ തുടര്‍ച്ചയായി ചുറ്റിക്കറങ്ങുന്ന കുറഞ്ഞ ആവൃത്തിയുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പതിറ്റാണ്ടുകളായി ശാസ്‌ത്രജ്ഞര്‍. ഇവയാണ് മൂളല്‍ പോലുള്ള ശബ്ദമുണ്ടാക്കുന്നത്.
പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്നതിനിടെ കടന്നുപോകുന്ന എല്ലാത്തിനെയും തരംഗങ്ങള്‍ ഞെക്കി ഞെരുക്കുന്നു. ഇതാണ് ദുരൂഹ ശബ്ദമായി കേള്‍ക്കുന്നത്. താരാപഥങ്ങളുടെ നടുവിലായി കാണപ്പെടുന്ന തമോഗര്‍ത്തങ്ങള്‍ പതിയെ കൂടിച്ചേരുമ്ബോഴാണ് തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നത്. ഈ തമോഗര്‍ത്തങ്ങള്‍ സൂര്യനേക്കാള്‍ കോടിക്കണക്കിന് മടങ്ങ് വലുതാണ്. ശബ്ദബഹുലമായ ഒരിടത്ത്, തിരക്കുള്ള റസ്റ്റോറന്റില്‍ ഇരിക്കുന്നതുപോലെയാണ് തമോഗര്‍ത്തങ്ങളില്‍ നിന്ന് അനുഭവപ്പെടുന്ന ശബ്ദങ്ങളെന്ന് ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കുന്നു. . വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ റേഡിയോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചുള്ള വര്‍ഷങ്ങളായുള്ള പഠനത്തിലാണ് കണ്ടെത്തല്‍. നൂറ് വര്‍ഷങ്ങള്‍ക്കുമുൻപ് ആല്‍ബേര്‍ട്ട് ഐയിൻസ്റ്റീൻ ഇത് സംബന്ധിച്ച് പ്രവചിച്ചിരുന്നു.