മറ്റുള്ളവരുടെ നഗ്ന ഫോട്ടോകളോ വീഡിയോകളോ അവരുടെ അനുമതിയില്ലാതെ പ്രതികാരപൂര്‍വം പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കര്‍ക്കശമായ ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം നിര്‍മിക്കുന്നതിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ് ഓസ്‌ട്രേലിയൻ സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്. റിവഞ്ച് പോണ്‍ ഓസ്‌ട്രേലിയയില്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് ഇതിന് തടയിടുന്നതിനുള്ള നടപടി ശക്തമാക്കി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ, മെസേജിംഗ് ആപ്പുകള്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചതോടെ റിവഞ്ച് പോണുകളും വര്‍ധിച്ച സാഹചര്യമാണിന്നുള്ളത്. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് സിവില്‍ പെനാല്‍റ്റികള്‍ ഉറപ്പിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും സബ്മിഷന്‍ തേടി ഇന്നലെ ഗവണ്‍മെന്റ് മുന്നോട്ട് വന്നിരുന്നു. ഇത്തരക്കാര്‍ക്ക് സിവില്‍ , ക്രിമിനല്‍ ശിക്ഷകള്‍ വാങ്ങിക്കൊടുക്കുമെന്നുറപ്പ് വരുത്തുന്ന നിയമമായിരിക്കുമിത്.
ഇത്തരക്കാര്‍ക്ക് സിവില്‍ പെനാല്‍ട്ടിയായി പിഴകളും ഇഞ്ചക്ഷനുകളും നല്‍കാനാണ് നിര്‍ദേശം. ഇത്തരം ഇമേജുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കും അത്തരം വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നവര്‍ക്കും ഇതിനെ തുടര്‍ന്ന് കടുത്ത ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം ശിക്ഷകള്‍ക്ക് മാനദണ്ഡം നിശ്ചയിക്കുന്നതിനുള്ള പബ്ലിക്ക് കണ്‍സള്‍ട്ടേഷനുകള്‍ ജൂലൈ അവസാനത്തോടെ ആരംഭിക്കുന്നതാണ്. ആര്‍എംഐടി, ലാ ട്രോബ് യൂണിവേഴ്‌സിറ്റി എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണ ഫ ലങ്ങള്‍ ഗവണ്‍മെന്‍രിന്റെ ഡിസ്‌കഷന്‍ പേപ്പര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സ്റ്റേറ്റ്, ടെറിട്ടെറി അറ്റോര്‍ണീസ് ജനറല്‍ മീറ്റിംഗിന് ശേഷമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
18നും 54നും ഇടയില്‍ പ്രായമുള്ള 3000 പേരെ സര്‍വേയില്‍ ഭാഗഭാക്കാക്കിയിരുന്നു. ഇതില്‍ 10ല്‍ ഒരാളെന്ന തോതില്‍ അന്യരുടെ അനുവാദമില്ലാതെ അവരുടെ നഗ്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നവരാണെന്ന് വെളിപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ലീഗല്‍, ക്രൈം ഒഫീഷ്യലുകള്‍ മെല്‍ബണില്‍ ചേരുകയും ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം റിവഞ്ച് പോണിനെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുമെന്ന ശക്തമായ സൂചനയുമുണ്ട്.