വാഹനയാത്രയില്‍ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി ഫാസ്ടാഗുകള്‍ മാറി. ടോള്‍ഗേറ്റുകളിലെയും പാർക്കിങ് ഏരിയകളിലും പെയ്മെന്‍റിനാണ് ഫാസ്ടാഗ് ഉപയോഗിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ഫാസ്ടാഗ് വഴിയുള്ള ടോള്‍പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനായി ജനുവരി 31നകം ഫാസ്ടാഗ് അക്കൌണ്ടിലെ കെവൈസി പൂർത്തിയാക്കണമെന്നാണ് ഉപയോക്താക്കള്‍ക്ക് നിർദേശം നല്‍കിയിരിക്കുന്നത്. ഇല്ലെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഫാസ്ടാഗ് പ്രവർത്തനരഹിതമാകും. ഉപഭോക്താക്കളുടെ കെവൈസി പൂർത്തായാക്കാത്ത ഫാസ്ടാഗിനെ കരിമ്ബട്ടികയില്‍ പെടുത്തുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഫാസ്ടാഗുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. റീചാർജിങ്ങിലും ടോള്‍പിരിവിലും സുതാര്യത കുറവാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ കെവൈസി നിർബന്ധമാക്കിയത്. സാധുവായ ബാലന്‍സ് ഉള്ളതും എന്നാല്‍ അപൂര്‍ണ്ണമായ കെവൈസി ഉള്ളതുമായ ഫാസ്ടാഗുകള്‍ 2024 ജനുവരി 31-ന് ശേഷം ബാങ്കുകള്‍ നിര്‍ജ്ജീവമാക്കുകയോ കരിമ്ബട്ടികയില്‍ പെടുത്തുയോ ചെയ്യുമെന്നാണ് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഫാസ്ടാഗുകള്‍ പരിശോധിച്ച് കെവൈസി പൂർണമാണെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നും നിർദേശിക്കുന്നുണ്ട്.