ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഭേദമാകാത്തതിനാൽ താരത്തോട് ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ബിസിസിഐ നിർദേശിച്ചതായി റിപ്പോർട്ട്. ബിസിസിഐയുടെ മെഡിക്കൽ സംഘത്തിന്റെ നിർദേശപ്രകാരം ബുമ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായാൽ വീണ്ടും മാസങ്ങൾ നഷ്ടമാകും. എന്നാൽ ഏകദിന ലോകകപ്പിൽ ബുമ്രയെ ഇന്ത്യൻ ജേഴ്സിയിൽ തിരികെയെത്തിക്കാനായാണ് ബിസിസിഐയുടെ നീക്കം എന്നാണ് വിവരം.
പുറം വേദനമൂലം ദീർഘകാലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടു നിന്നതിന് പിന്നാലെയാണ് ബിസിസിഐ കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 2022 ജൂലൈയിൽ ഇംഗ്ളണ്ടിനെതിരെയുള്ള ഏകദിന മത്സരത്തിന് ശേഷം പുറം വേദന മൂലം താരം ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പരിക്ക് ഭേദമാകാത്തത് മൂലം ഏഷ്യാ കപ്പും, ടി20 ലോകകപ്പും നഷ്ടമായി. ഇതിന് പിന്നാലെയുള്ള പ്രധാന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനായും താരത്തിന് കായികക്ഷമത വീണ്ടെടുക്കാനായില്ല. ബോർഡർ ഗവാസ്കർ ട്രോഫിയിലും ഓസീസിനെതിരായ ഏകദിന മത്സരങ്ങളിലും ബുമ്രയ്ക്ക് സ്ഥാനമില്ല. താരത്തിന് ഐപിഎല്ലും നഷ്ടമാകും.നിലവിൽ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്നും ഫിറ്റ്നസ് കടമ്പ കടക്കാനാകാത്ത താരം ശസ്ത്രക്രിയ പൂർത്തിയാക്കി നാലഞ്ച് മാസത്തെ വിശ്രമത്തിന് ശേഷം ടീമിലേയ്ക്ക് പഴയ പ്രതാപത്തോടെ തിരികെയത്തുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.