കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ പീറ്റർ ടെയ്‍ലർ രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നാണ് രാജി. ട്രെവർ മോർഗൻ പുതിയ പരിശീലകനാകും. നിലവിൽ അസിസ്റ്റന്റ് കോച്ചാണ് ട്രെവർ മോർഗൻ. അടുത്ത കളി മുതൽ മോർഗൻ ബ്ലാസ്റ്റ്റ്റെഴ്സിനെ പരിശീലിപ്പിക്കും.
കളിക്കാരെ വിശ്വാസത്തിലെടുക്കാതെ ടെയ്‌ലര്‍ നിരന്തരമായി നടത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് വഴിവച്ചതെന്ന് വ്യാപകമായ വിമര്‍ശമുണ്ടായിരുന്നു. ആറു കളികളില്‍ ആറു ഫോര്‍മേഷനിലാണ് ടീം കളിച്ചത്. എല്ലാ മത്സരങ്ങളിലും മധ്യനിര അമ്പേ പരാജയപ്പെട്ടു. ഗോളുകള്‍ ഒഴിഞ്ഞുനിന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ആക്ഷേപമുണ്ടായിരുന്നു.
പരസ്പര ധാരണപ്രകാരമാണ് ടെയ്‌ലർ പദവി ഒഴിഞ്ഞതെന്ന് ടീം ഉടമകൾ അറിയിച്ചു .
ഇംഗ്ലണ്ടിന്റെ മുൻ ദേശീയ താരമായിരുന്ന പീറ്റർ ടെയ്‌ലർ ഈ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിവിധ ക്ലബ്ബകളുടെയും ബഹ്‌റൈന്‍ ദേശീയ ടീമിന്റെയും മുന്‍ പരിശീലകന്‍ കൂടിയായിരുന്നു പീറ്റര്‍ ടെയ്‌ലര്‍.
മികച്ച ഫോമിലുള്ള മുഹമ്മദ് റാഫിയെ കഴിഞ്ഞ നാലു കളികളിലും പുറത്തിരുത്തിയതിനു ടെയ്‍ലർ ഏറെ പഴികേട്ടിരുന്നു.