HomeMake It Modernഒരു മൈസൂർ യാത്ര പഠിപ്പിച്ച പാഠം

ഒരു മൈസൂർ യാത്ര പഠിപ്പിച്ച പാഠം

ഞാനും എന്റെ ഭാര്യയും രണ്ട് കുട്ടികളും സ്കൂൾ പൂട്ടിയപ്പോൾ മൈസൂർ എല്ലാം ഒന്ന് കറങ്ങാം എന്ന് കരുതി ഞങ്ങൾ യാത്ര തുടങ്ങി. മൈസൂർ എത്തുന്നതിന് തൊട്ട് മുൻപ് ഞങ്ങളുടെ കാറിന്റെ ടയർ പഞ്ചറായി… അവിടെ അടുത്തോന്നും ഒരു വീട് പോലുമില്ലായിരുന്നു… നല്ല വെയിലും. കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ചൂട്.

ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്ന് നോക്കി കുറച്ച് സമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പന്ത്രണ്ട് വയസ് പ്രായം തോനിക്കുന്ന ഒരു പയ്യൻ അത് വഴി വന്നു… ഞാൻ കാറിൽ നിന്ന് ഇറങ്ങി തമിഴിൽ അവനോട് പറഞ്ഞു… “കൊഞ്ചം ഉദവി ചെയ്യുമാ”…! അവൻ തിരിച്ചു ചോദിച്ചു… നിങ്ങൾ മലയാളി ആണല്ലെ.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു… ഞങ്ങൾ രണ്ടുപേരും കൂടി കാറിന്റെ ടയർ മാറ്റി. നന്നായി മലയാളം സംസാരിക്കുന്ന അവനോട് കേരളത്തിൽ എവിടെയാണ് നിന്റെ നാടെന്ന് ചോദിച്ചു… അവന്റെ മുഖഭാവം ആകെ മാറി…! കുറച്ചു സമയത്തേക്ക് അവൻ ഒന്നും പറഞ്ഞില്ല.

ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങൾ അവന് കൊടുത്തു അൻപത് രൂപയും. അവൻ പൈസ തിരിച്ചു തന്നിട്ട് പറഞ്ഞു. വിരോധമില്ലെങ്കിൽ എന്നെ എന്റെ വീട് വരെ ആക്കി തരണം നിങ്ങൾ പോകുന്ന വഴിയിൽ തന്നെയാണ് എന്റെ വീട്. ഞാൻ പറഞ്ഞു നീ പൈസ വച്ചോ എന്നിട്ട് കാറിൽ കയറ്. നിന്നെ കൊണ്ടുപോയില്ല എങ്കിൽ പിന്നെ ഞങ്ങൾ ആരെയാ കൊണ്ടുപോവുക. അവൻ ചിരിച്ചു കൊണ്ട് കാറിൽ കയറി.

ഞാൻ അവനോട് ചോദിച്ചു മോനെ നീ ഈ നട്ടുച്ചക്ക് എവിടെ പോയതാണ്. അവന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്ത് എന്നെ കാണിച്ചിട്ട് പറഞ്ഞു എന്റെ ഉമ്മൂമ്മാക്ക് ഉള്ള മരുന്ന് വാങ്ങാൻ പോയതാണ്. മരുന്ന് വാങ്ങിയപ്പോൾ പൈസ എല്ലാം കഴിഞ്ഞു. ബസ്സിന് കൊടുക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് ഞാൻ നടന്നു പോവുകയാണ്. ആയിരങ്ങൾ ആവശ്യമില്ലാതെ ചിലവഴിക്കാൻ പോകുന്ന എനിക്ക് അവനോട് ഒന്നും പറയാനുണ്ടായില്ല.

എന്റെ എട്ട് വയസായ മുത്ത മകൻ അവനോട് ചോദിച്ചു. എന്താ നിന്റെ ഉമ്മൂമ്മാക്ക് അസുഖം. അതിന് അവന് മറുപടി ഉണ്ടായില്ല. ഞാൻ ചോദിച്ചു നിന്റെ ഉപ്പാക്ക് എന്താണ് ജോലി.

അത് ചോദിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ പറഞ്ഞു എന്റെ ഉപ്പയെ ഞാൻ ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്റെ ഉപ്പയുടെ ഒരു വിവരവും ഇല്ല. എന്റെ ഉമ്മ തേയില തോട്ടത്തിൽ പണിക്ക് പോയാണ് ഞങ്ങൾ ജീവിക്കുന്നത്. എന്റെ ഉപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവൻ കരായാൻ തുടങ്ങി.

രണ്ട് കി. മീറ്റർ കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു ആ കാണുന്നതാണ് എന്റെ വീട്. അവിടെ നിർത്തിയാൽ മതി. ഞാൻ കാർ നിർത്തി. ഞങ്ങളോട് യാത്ര പറഞ്ഞ് അവൻ ഇറങ്ങിയപ്പോൾ എന്റെ ഭാര്യ അവനോട് പറഞ്ഞു. ഞങ്ങളും വരുന്നുണ്ട് നിന്റെ ഉമ്മൂമ്മയെ കാണാൻ. അവന് എന്തോന്നില്ലാത്ത സന്തോഷം തോന്നി. കാരണം അവന്റെ വീട്ടിലേക്ക് സുഖ വിവരങ്ങൾ അന്വാഷിച്ചു വരാൻ ആരുമില്ല.
ഞങ്ങൾ അവന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ അവന്റെ ഉമ്മയും ഉമ്മൂമ്മയും അക്കെ അന്താളിച്ചു നിൽക്കുന്നുണ്ടായിരുന്നു. അവൻ ഞങ്ങളെ പരിചയപ്പെടുത്തുന്നതിനു മുമ്പ് ഞാൻ പറഞ്ഞു. നിങ്ങൾക്ക് സുഖമില്ല എന്ന് മോൻ പറഞ്ഞപ്പോൾ നിങ്ങളെ കാണാൻ വന്നതാണ്. അവന്റെ ഉമ്മൂമ്മയുടെ കണ്ണുകൾ നിറഞ്ഞു… മോനെ പരിചയപ്പെട്ടതും നടന്ന കാര്യങ്ങൾ അവരോട് പറഞ്ഞു. അവരെ കാണാൻ കുറെ കാലങ്ങൾക്ക് ശേഷം ആദ്യമായാണ് കേരളത്തിൽ നിന്നും ഒരു കുടുംബം വരുന്നത്. അതിന്റെ സ്നേഹം അവരുടെ മുഖത്തുണ്ടായിരുന്നു.
അവന്റെ ഉമ്മൂമ്മ കേരളകാരിയാണ്. അവരെ പണ്ട് മൈസൂരിലെക്ക് കല്ല്യാണം ചെയ്ത് കൊണ്ടുവന്നതാണ്. അന്ന് വലിയ സ്ത്രിധനം കൊടുക്കാൻ കഴിവില്ലാത്തവർക്ക് മൈസൂർ കല്ല്യാണമാണ് ആശ്രയം…! തേയില തോട്ടത്തിൽ ജോലി ചെയ്ത് അവിടെ ജീവിച്ചു. അവരുടെ ഉപ്പയും ഉമ്മയും മരിക്കുന്നത് വരെ ആരെങ്കിലും ഒക്കെ വന്നിരുന്നു. കേരളത്തിൽ നിന്നും പിന്നെ ആരും ഇന്ന് വരെ തിരിഞ്ഞു നോക്കിയിട്ടില്ല.

ഇവന്റെ ഉപ്പയും കേരളത്തുകാരൻ തന്നെ… മൈസൂരിൽ ജോലിക്ക് വന്നതായിരുന്നു അവന്റെ ഉപ്പ…! ഇവന്റെ ഉമ്മയെ ഇഷ്ടപ്പെട്ട് കല്ല്യാണം കഴിച്ചു തരുമോ എന്ന് ചോദിച്ച് ഇവരുടെ പിന്നാലെ നടന്നു. അവസാനം പത്ത് പവനും ഇരുപത്തി അയ്യായിരം രൂപയും കൊടുത്ത് കല്ല്യാണം ചെയ്ത് കൊടുത്തു. ഒരു കുട്ടിയായപ്പോൾ അവൻ അവരെ ഒഴിവാക്കി മുങ്ങി.

എല്ലാ കഥകളും കേട്ട് കഴിഞ്ഞപ്പോൾ ഞാൻ എന്റെ ഭാര്യയെ ഒന്ന് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചേ പറഞ്ഞയക്കൂ എന്ന് അവർ നിർബന്ധിച്ചു. അടുക്കളയിൽ നിന്ന് ഞാൻ അവന്റെ സംസാരം കേട്ടൂ…. ഉമ്മാ എന്റെ കയ്യിൽ അൻപത് രൂപയുണ്ട് അതിന് ഞാൻ പപ്പടവും എണ്ണയും എല്ലാം വാങ്ങി വരാം… അവർക്ക് നന്നായി തന്നെ ഭക്ഷണം കൊടുക്കണം… അവന്റെ ആ വാക്കുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു.

അവൻ കടയിലേക്ക് ഓടുന്നത് കണ്ട ഞാൻ അവനോട് ചോദിച്ചു നീ എവിടെ പോവുകയാണ്. ഞാനും ഉണ്ട് നിന്റെ കൂടെ എന്ന് പറഞ്ഞ് ഞാനും അവന്റെ കൂടെ പോയി. കുറച്ചു ദൂരത്തായിരുന്നു കട. കടയിൽ എത്തിയപ്പോൾ ഞാൻ അവനോട് പറഞ്ഞു നീ ഒന്നും വാങ്ങേണ്ട, നമുക്ക് ഇന്ന് ബിരിയാണിയുണ്ടാക്കാം. അവൻ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. എന്റെ ഭാര്യ നന്നായി ബിരിയാണി ഉണ്ടാക്കും. അത് കൊണ്ട് ഞാൻ ബിരിയാണിക്കുള്ള സാധനങ്ങളെല്ലാം വാങ്ങിച്ചു.
പോരുന്ന വഴിയിൽ ഞാൻ അവനോട് പറഞ്ഞു. നിന്റെ കൂട്ടുകാരെയെല്ലാം വിളിച്ചോളൂ അവർക്ക് ഒരു സ്പെഷ്യൽ പൊന്നാനി ബിരിയാണി കൊടുക്കാം എന്ന്. ബിരിയാണിയുണ്ടാക്കി എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. അവരുടെ വീട്ടിൽ ആദ്യമായാണ് ഇത്രയും നന്നായി ബിരിയാണി ഉണ്ടാക്കുന്നത്. അന്നാണ് ഞാൻ ഭക്ഷണം കഴിക്കുന്നതിന്റെ സൗന്ദര്യം കണ്ടതും ഭക്ഷണം കഴിച്ചു എന്ന് തോന്നിയതും.

ഞങ്ങൾ അവിടെ നിന്നും യാതപറഞ്ഞ് ഇറങ്ങുമ്പോൾ എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു. അവന്റെ ഉമ്മൂമ്മ പറഞ്ഞു മോനേ നിന്നെയും നിന്റെ കുടുംബത്തിനേയും ഒരിക്കലും ഞങ്ങൾ മറക്കില്ല. നിങ്ങൾക്ക് അള്ളാഹുവിന്റെ കാവൽ എന്നുമുണ്ടാവും. ആ പ്രാർത്ഥനയിൽ ആത്മാർത്ഥത ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു. ഞങ്ങൾ ഇനിയും വരും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കെണമന്ന് പറഞ്ഞ് നമ്പറും കൊടുത്തു… നിങ്ങളെ ഇപ്പോൾ എന്റെ കുടുംബത്തിലെ ഒരാളായാണ് ഞാൻ കാണുന്നത്.

എവിടെ കറങ്ങിയാലും മനസ്സിന് ഇത്ര കുളിർമ കിട്ടില്ല എന്നറിഞ്ഞ ഞങ്ങൾ പിന്നെ കറങ്ങാൻ പോയില്ല. കറങ്ങാൻ കരുതിയ പണം അവന്റെ ഉമ്മുമ്മയുടെ കയ്യിൽ കൊടുത്തായിരുന്നു ഞങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ അനാവശ്യ ചിലവുകൾ എന്റെ ഭാര്യയും കുട്ടികളും എന്നോട് പറഞ്ഞിട്ടില്ല.പണത്തിന്റെ വിലയറിയാൻ മൈസൂര് വരെ പോകേണ്ടി വന്നു ഞങ്ങൾക്ക് !!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments