30 ദിവസത്തിനുള്ളിൽ കൃത്യമായ മെച്ചപ്പെടുത്തലുകൾ ഉണ്ടായില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്ക്ക് നൽകി വരുന്ന ധനനിക്ഷേപം നിർത്തിവെക്കുമെന്ന് ട്രംപിന്റെ ഭീഷണി. മുപ്പത് ദിവസത്തിനുള്ളിൽ കൃത്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാത്ത പക്ഷം ലോകാരോഗ്യ സംഘടയ്ക്ക് നൽകുന്ന ഫണ്ടിൽ ഏർപ്പെടുത്തിയിരിക്കുന്ന താൽക്കാലിക മരവിപ്പിക്കൽ സ്ഥിരമാക്കുമെന്നും സംഘടനയിൽ യുഎസിന്റെ അംഗത്വം പുനഃപരിശോധിക്കുമെന്നും ട്രംപ് കത്തിൽ വ്യക്തമാക്കി.
കൊറോണ വിഷയത്തിൽ ലോകാരോഗ്യ സംഘടനയുടെ പല ചുവടുവെപ്പുകളും തെറ്റായിരുന്നു എന്നും ഇതിനാലാണ് ലോകത്തിന് വലിയ വില നൽകേണ്ടി വന്നത് എന്നും കത്തിൽ ആരോപിക്കുന്നു. ചൈനയുമായുള്ള പ്രത്യേകബന്ധവും കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ വരുത്തിയ വീഴ്ചയും ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്ക്(WHO) നൽകി വന്നിരുന്ന ഫണ്ട് ഏപ്രിൽ പകുതിയോടെ യുഎസ് താത്ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.