മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. പാവപ്പെട്ടവര്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ. പാവപ്പെട്ടവന്റെ കയ്യേറ്റം ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേയെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് വിമര്‍ശനം. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനം. കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം തോമസ് ചാണ്ടിക്കെതിരായി അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ നല്‍കിയത് ഭാഗിക റിപ്പോര്‍ട്ടാണ്. അന്തിമ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. പൊതുസ്ഥലം കൈവശപ്പെടുത്തി ടൂറിസ്റ്റ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചത് കേരള ഭൂസംരക്ഷണ നിയമ പ്രകാരം കുറ്റകരമാണെന്നും ഇതിനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹർജി.
കായൽ കയ്യേറ്റത്തിന് പുറമെ വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിയമലംഘനങ്ങൾ വ്യക്തമാക്കി ജില്ലാ കലക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാൻ മടിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.