നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിൻറെ കർശന നിർദേശം. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ട്. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നാണ് നിർദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്.
നേരത്തെ നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാറിന് നിർദ്ദേശം നൽകി. നവകേരള സദസിൻറെ നാലാം ദിനമായ ഇന്ന് കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം തുടരും. ഇന്ന് തലശേരിയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തോടെയാണ് പരിപാടികൾ ആരംഭിക്കുക. രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ആദ്യ പരിപാടി. തുടർന്ന് മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തും.