കൊച്ചി: സരിത എസ് നായരുടെ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ തുടരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മ നെയാണ് സരിത അടുത്തതായി ലക്‌ഷ്യം വയ്ക്കുന്നത്. ചാണ്ടി ഉമ്മന് സോളാറുമായി ബന്ധപ്പെട്ട് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സരിത എസ് നായരുടെ പുതിയ വെളിപ്പെടുത്തൽ. ആ സ്ത്രീയ്‌ക്കൊപ്പം ചാണ്ടി ഉമ്മന്‍ ദുബായ് സന്ദര്‍ശിച്ചിരുന്നു എന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. ഈ സ്ത്രീയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും സരിത കമ്മീഷന് മുന്നില്‍ പറഞ്ഞു. ചാണ്ടി ഉമ്മനെ കൂടി ഉള്‍പ്പെടുത്തി സോളാര്‍ കമ്പനി രൂപീകരിയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നുവെന്നും സരിത മൊഴി നല്‍കി. അമേരിയ്ക്കയില്‍ നിന്ന് സോളാര്‍ പാനല്‍ ഇറക്കുമതി ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്നും സരിത പറഞ്ഞു.
ചാണ്ടി ഉമ്മനും ആ സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും തന്റെ കയ്യിലുണ്ടെന്നും. ഈ ദൃശ്യങ്ങള്‍ കാണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും സരിത മൊഴി നല്‍കി. മന്ത്രിസഭയില്‍ തിരുവഞ്ചൂര്‍ തന്റെ സ്ഥാനം ഉറപ്പിച്ചത് ഇത് ഉപയോഗിച്ചാണെന്നും സരിത ആരോപിക്കുന്നു.