ഇടുക്കി: വീണ്ടും വിവാദമുണ്ടാക്കി സി.പി.എം നേതാവ് എം.എം മണി. പൈനാവ് പോളിടെക്ക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പളിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് എം.എം മണിക്കെതിരെ പോലീസ് കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്ത പ്രിന്‍സിപ്പലിന്റെ നടപടിയാണ് എം.എം മണിയെ ചൊടിപ്പിച്ചത്. ചെറുതോണിയില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റടിയിലെടുത്ത പോലീസ് നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു മണിയുടെ പ്രസംഗം. തന്തക്കു പിറക്കാത്ത ഏതു പണിയും ചെയ്യുന്നവനെന്നാണ് എസ്.ഐയെ മണി വിശേഷിപ്പിച്ചത്. പോലീസുകാരെല്ലാം വായില്‍ നോക്കികളാണെന്ന് പറഞ്ഞ മണി പ്രിന്‍സിപ്പാലിന് എന്തിന്റെയോ സൂക്കേടാണെന്നും കോളേജ് അടച്ചിട്ട് അതിനുള്ളിൽ മറ്റേപ്പണിയാണെന്നും പറഞ്ഞു.
ജെ.എന്‍.യു വിഷയത്തില്‍ പൈനാവിലെ പോളിടെക്ക്‌നിക്കില്‍ എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്കി സമരത്തില്‍ എസ്.എഫ്.ഐക്കാര്‍ ഒഴികെ മറ്റു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പോളിടെക്ക്‌നിക്കില്‍ സംഘര്‍ഷമുണ്ടായി. രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റടിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ചെറുതോണിയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചത്. ഈ യോഗത്തിലാണ് മണി യുടെ വിവാദ പ്രസംഗം.