ജില്ലയിൽ രണ്ടിടത്ത് പോലീസുകാർക്ക് നേരേ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷൻ പരിധിയിലും കുത്തിയതോടുമാണ് സംഭവം. കുത്തിയതോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ. സജേഷ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.സഹോദരന്മാർ തമ്മിലുള്ള തർക്കം അന്വേഷിക്കാൻ എത്തിയപ്പോഴാണ് കുത്തിയതോട് സ്റ്റേഷനിലെ സി.പി.ഒ. വിജേഷിന് കുത്തേറ്റത്. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ സി.പി.ഒ. സജേഷിന് നേരേ ആക്രമണമുണ്ടായത്. പ്രതിയായ ലിനോജ് സജേഷിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പോലീസ് പിടികൂടി.
തിങ്കളാഴ്ച രാത്രി പത്തുമണിയോടടുത്ത് വലിയചുടുകാടിനു തെക്കുഭാഗത്താണു സംഭവം. രാത്രി എട്ടോടെ കൃഷ്ണനിവാസിൽ ജീവൻകുമാറിന്റെ വീട്ടിൽ ലിനോജ്, കപിൽ ഷാജി എന്നിവർ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയതാണ് സംഭവങ്ങളുടെ തുടക്കം.