ന്യൂഡല്‍ഹി:നടൻ അമിതാഭ് ബച്ചൻ കേന്ദ്ര സർക്കാറിൻെറ വിനോദസഞ്ചാര കാമ്പയിനായ ‘ഇൻക്രഡിബ്ൾ ഇന്ത്യ’യുടെ ബ്രാൻഡ് അംബാസഡറാകുന്നത് വൈകും. പാനമ രേഖകളിലെ കള്ളപ്പണ നിക്ഷേപകരുടെ പേരുകളില്‍ അമിതാഭ് ബച്ചന്റെ പേരും ഉള്‍പ്പെട്ടതാണ് തീരുമാനം വൈകിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യ.
അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കുന്ന തീരുമാനം ഈ മാസം ഉണ്ടാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാനമ കേസില്‍ ബച്ചന്റെ നിരപരാധിത്വം തെളിയിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന. അതേസമയം ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിദേശത്ത് വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചന്റെയും മരുമകള്‍ ഐശ്വര്യാ റായിയുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാകാം എന്നുമായിരുന്നു ബച്ചന്റെ വാദം. അടുത്തിടെ പുറത്തായ കള്ളപ്പണക്കാരുടെ ലിസ്റ്റിലാണ് ബച്ചൻെറ പേരുള്ളത്.