ന്യൂഡല്‍ഹി: ഇന്ത്യയിൽ പഠാന്‍കോട്ട് വ്യോമസേന താവളത്തിലും ഗുര്‍ദാസ്പൂരിലുമുണ്ടായതു പോലുള്ള ആക്രമണങ്ങള്‍ക്ക് പാക്ക് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്. ജയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെയും ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെയും സഹായം ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണം നടന്ന പഠാന്‍കോട്ട് വ്യോമസേന താവളത്തില്‍ പാക്ക് അന്വേഷണ സംഘം എത്തി പരിശോധന നടത്തി രണ്ടു മാസത്തിന് ശേഷമാണ് സൈന്യം റിപ്പോര്‍ട്ട് നല്‍കിയത്.
പ്രവര്‍ത്തനങ്ങള്‍ വ്യാപിപിക്കുന്നതിന്റെ ഭാഗമായി ജയ്ഷെ മുഹമ്മദ് മൂന്നു പുതിയ ഒാഫിസുകള്‍ തുറന്നുവെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള 7844 ടെലിഫോണ്‍ കോളുകള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പരിശോധിച്ചു. ഈ നമ്ബറുകളില്‍ നിന്നു ഇന്ത്യയിലേക്ക് ഫോണ്‍ സന്ദേശം വന്നതായും തിരിച്ചറിഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ലീപ്പര്‍ സെല്ലുകളാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സൈനിക ഇന്റലിജന്‍സ് പഞ്ചാബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ അവൈസ് മുഹമ്മദ് മലേഷ്യയിലേക്ക് കടക്കും. അവിടെ നിന്നും ആക്രമണം നടത്തുന്നതിനായി വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് വരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ഒഖറയിലാണ് അവൈസ് താമസം.