തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ കന്യാസ്ത്രി പഠനത്തിന് എത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. തിരുപ്പൂർ സ്വദേശി അന്നപൂരണി ആത്മഹത്യ ചെയ്തത് കോൺവെന്റിലെ മാനസിക പീഡനത്തെ തുടർന്നെന്ന് സഹോദരി അരസി പറഞ്ഞു. മഠത്തിലെ പ്രശ്നങ്ങൾ വിവരിക്കുന്ന യുവതിയുടെ ഫോൺ സംഭാഷണം ട്വന്റിഫോർ പുറത്ത് വിട്ടിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് അമ്മയ്ക്കും മദർ സൂപ്പീരിയറിനും കത്തെഴുതിയിരുന്നു. ഇതിൽ ഒരു കത്ത് മാത്രമാണ് പുറത്തുവന്നത് എന്നു സഹോദരി വ്യക്തമാക്കി.
കന്യാസ്ത്രി പഠനത്തിന് എത്തിയ യുവതിയുടെ മരണം മാനസിക പീഡനത്തെ തുടർന്നെന്നാണ് ബന്ധുക്കളുടെ പരാതി. ഒപ്പമുണ്ടായിരുന്ന മുതിർന്ന കന്യാസ്ത്രികൾ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇവിടെ തുടരാൻ ആകില്ലെന്നും അന്നപൂരണി പറയുന്ന ടെലിഫോൺ സംഭാഷണം 24 ന് ലഭിച്ചിരുന്നു. എന്നാൽ, ന്നപൂരണിക്ക് ആത്മഹത്യ ചെയ്യാൻ തക്ക മാനസിക ബുദ്ധിമുട്ടുകൾ ഉള്ളതായി തോന്നില്ലെന്നാണ് കോൺവെന്റിന്റെ വിശദീകരണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി അന്നപൂരണിയെ വെട്ടുതുറയിലെ കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.