നിയമസഭയിൽ നാടകീയ സംഭവങ്ങൾ. സ്പീക്കർ എഎൻ ഷംസീറിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം എത്തി. സ്പീക്കർ നീതി പാലിക്കുകയെന്ന ബാനറുമായി ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. പിന്നീട് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം നടക്കുന്നതിനാൽ സ്പീക്കർ എഎൻ ഷംസീർ തന്റെ ഓഫീസിലേക്ക് വന്നിരുന്നില്ല. അതിനിടെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ സ്ഥലത്തെത്തി ഇവരെ നീക്കാൻ ശ്രമിച്ചു. ഇതിനിടെ, യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധം കെട്ടുവീണു. ഉടനെ അദ്ദേഹത്തെ അവിടെനിന്നും മാറ്റി. പരസ്പരം ആക്രോശിച്ചു ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇവിടെ വാക്പോരും നടന്നു. അതിനിടെ സ്പീക്കർ പ്രതിപക്ഷ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു. ഇതോടെ സംഘർഷ സാഹചര്യങ്ങൾക്ക് അയവു വന്നു. ഭരണപക്ഷ എം എൽ എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിൻ ദേവ് , അൻസലൻ തുടങ്ങിയവർ ഓഫിസിന് മുന്നിലെത്തിയിരുന്നു.
സ്പീക്കർക്കെതിരെ ഓഫീസിനു മുന്നിൽ വൻ പ്രതിഷേധം; എംഎൽഎ ബോധംകെട്ടു വീണു; വാച്ച് ആന്റ് വാർഡ് കയ്യേറ്റം ചെയ്തെന്നു പ്രതിപക്ഷം
RELATED ARTICLES