ചൈനയിൽ നിന്നും കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്യുന്ന രണ്ട് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി. രണ്ടു കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഗുവാൻഷു വാൻഡ്ഫോ ബയോടെക്, സുഹായ് ലിവ്സോൺ ഡയഗ്നോസ്റ്റിക്സ് എന്നീ ചൈനീസ് കമ്പനികളുടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത കമ്പനികളുടെ ലൈസൻസ് ആണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) റദ്ദാക്കിയത്. ഈ കമ്പനികളിൽ നിന്നാണ് ഇന്ത്യ റാപ്പ് ടെസ്റ്റ് കിറ്റ് വാങ്ങിയത്. ഇരു കമ്പനികൾക്കും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസൻസ് റദ്ദാക്കിയതായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രഗ് കൺട്രോളർമാർക്ക് നൽകിയ അറിയിപ്പിൽ സി.ഡി.എസ്.സി.ഒ വ്യക്തമാക്കി.
ഈ കമ്പനികൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകൾ ഗുണനിലവാരവും കൃത്യതയും ഇല്ലാത്തതാണെന്ന് വ്യക്തമായതിനെ തുടർന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റസർച്ചിന്റെ (ഐസിഎംആർ) നിർദേശപ്രകാരമാണ് സി.ഡി.എസ്.സി.ഒയുടെ നടപടി.