കെ.എസ്.ആര്‍.ടി.സിയിൽ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനൊരുങ്ങി സർക്കാർ. പെന്‍ഷന്‍ പ്രായം 60 വയസായി വര്‍ധിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഇടതുമുന്നണിയുടെ അഭിപ്രായം തേടി. നിലവില്‍ 56 വയസാണ് കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പ്രായം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയശേഷം സര്‍വീസില്‍ കയറിയവര്‍ക്ക് 60 വയസുവരെ ജോലി ചെയ്യാം. അടുത്ത മന്ത്രിസഭ യോഗത്തിന് മുന്‍പ് തീരുമാനം അറിയിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഘടകകക്ഷികള്‍ എതിര്‍പ്പുയര്‍ന്നില്ലെങ്കില്‍ യുവജനസംഘടനകളുടെ നിലപാടിനെ മറികടന്ന് അടുത്തയാഴ്ച കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍പ്രായം അറുപതാക്കും.
കെ.എസ്.ആര്‍.ടി.സിയില്‍ മാത്രമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നേക്കും. അതിനാൽ, ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം അറിയിക്കാമെന്ന് ഘടകകക്ഷികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ നയതീരുമാനം ആവശ്യമാണെന്ന് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കടക്കെണിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3300 കോടി രൂപ വായ്പയെടുക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. വായ്പ നല്‍കണമെങ്കില്‍ പെന്‍ഷന്‍പ്രായം അറുപതാക്കണമെന്നാണ് കണ്‍സോര്‍ഷ്യത്തിന്റ നിബന്ധന. കെ.എസ്.ആര്‍.ടി.സിയുടെ ചെലവ് കുറയുകയും അതുവഴി തിരിച്ചടവ് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന നിര്‍ദേശം ഇടതുമുന്നണിയില്‍ അവതരിപ്പിച്ചത്.